കോഴിക്കോട് : ജോലിയെന്ന സ്വപ്നവുമായി അഗ്‌നിവീര്‍ സൈനിക റിക്രൂട്ട്‌മെന്‍റ് റാലിക്കെത്തിയ ഉദ്യോഗാര്‍ഥികള്‍ നേരിടുന്നത് വലിയ പരീക്ഷണങ്ങള്‍. ഇവര്‍ കിടന്നുറങ്ങിയത് ഈസ്റ്റ്ഹില്ലിലെ ആല്‍ത്തറയിലും കടവരാന്തയിലും. കൊതുകുതിരി കത്തിച്ചുവെച്ച് നടപ്പാതയില്‍വരെ കിടന്നുറങ്ങിയാണ് വിദ്യാര്‍ഥികള്‍ നേരം വെളുപ്പിച്ചത്.
റിക്രൂട്ട്‌മെന്‍റ് നടക്കുന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജിലെ ക്ലാസ്മുറികളില്‍ സൗകര്യമുണ്ടെങ്കിലും അവിടേക്കു ഇവര്‍ക്ക് പ്രവേശനമില്ല. അതിനാല്‍ കിടപ്പ് പൊതുസ്ഥലത്താക്കി. രാവിലെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് എന്തുചെയ്യുമെന്നറിയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പുലര്‍ച്ചെ നാലുമണിക്ക് റാലി നടക്കുന്ന ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം.
കായികക്ഷമതാപരീക്ഷയില്‍ പങ്കെടുക്കണമെങ്കില്‍ രാത്രി നന്നായി ഉറങ്ങണം. കാശുള്ളവര്‍ മുറിയെടുത്ത് താമസിക്കുന്നു. അല്ലാത്തവര്‍ക്ക് പൊതുസ്ഥലമല്ലാതെ ആശ്രയമില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പത്തുദിവസങ്ങളിലായി റാലി നടത്തുന്നതിനാല്‍ സാധാരണയുള്ളത്ര ഉദ്യോഗാര്‍ഥികള്‍ ഒരുദിവസം ഉണ്ടാവില്ല.
കൂടെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഡി പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ മാര്‍ക്കുലിസ്റ്റുകൂടി കൊണ്ടുവരണമെന്ന നിബന്ധന അവസാനനിമിഷം അറിഞ്ഞത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായി. അഡ്മിറ്റ് കാര്‍ഡില്‍ മാര്‍ക്ക് ലിസ്റ്റിന്‍റെ കാര്യം പറഞ്ഞിരുന്നില്ല. ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് അറിയുന്നതെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. വെബ്‌സൈറ്റില്‍ എല്ലാ കാര്യങ്ങളും ഉണ്ടെന്നാണ് അധികൃതര്‍ റാലിക്കെത്തിയവരോട് പറഞ്ഞത്.































