ന്യൂഡൽഹി : തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനായി പോരാട്ടം നടത്തുന്ന അനുപമയ്ക്ക് പിന്തുണയുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കുഞ്ഞിനെ തിരിച്ചുകിട്ടാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും അനുപമയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അനുപമയുടെ കാര്യത്തിൽ നീതി നിഷേധം ഉണ്ടായിട്ടുണ്ട്. എത്രയും വേഗം കുട്ടിയെ തിരിച്ചുകിട്ടാനുള്ള നടപടിയുണ്ടാകണം. അനുപമയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
എന്ത് കാര്യത്തിനാണെങ്കിലും കുട്ടിയെ അമ്മയിൽ നിന്ന് എടുത്തു മാറ്റുക എന്ന കുറ്റകൃത്യമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. മന്ത്രി വീണാ ജോർജ്, പി.കെ. ശ്രീമതി തുടങ്ങിയവരും അനുപമയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. പാർട്ടിയും സർക്കാരും അനുപമയ്ക്ക് ഒപ്പമാണെന്നാണ് പി.കെ. ശ്രീമതി വ്യക്തമാക്കിയത്. തിരുവനന്തപുരം പേരൂർക്കടയിൽ അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തെക്കുറിച്ച് വനിതാ-ശിശുക്ഷേമവകുപ്പ് സമഗ്ര അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.