തിരുവനന്തപുരം : സർക്കാർ-ഗവർണർ പോര് രൂക്ഷമായിരിക്കെ വിസി നിയമനത്തിൽ നിർണായക നീക്കവുമായി സർവകലാശാലകൾ. വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ കാർഷിക, കേരള, കൊച്ചിൻ സർവകലാശാലകൾ യോഗം ചേരാനുള്ള തീയതി പ്രഖ്യാപിച്ചു. യോഗങ്ങളിൽ ഇടത് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രതിനിധിയെ തീരുമാനിക്കാൻ സാധ്യതയില്ല. ഈ മാസം അവസാനത്തോടെ പ്രതിനിധിയെ നിശ്ചയിച്ച് നൽകണമെന്നും അല്ലാത്തപക്ഷം സ്വന്തം നിലയ്ക്ക് മുന്നോട്ടുപോകുമെന്നും ഗവർണർ സർവകലാശാലകൾക്ക് അന്ത്യ ശാസനം നൽകിയിരുന്നു.
ഇതിന് പിന്നാലെ ആണ് യോഗങ്ങൾ വിളിച്ചത്. ഫെബ്രുവരി 16ന് സെനറ്റ് യോഗം ചേരുമെന്ന് കേരള സർവകലാശാല നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാർഷിക സർവകലാശാലയിൽ ഇന്ന് സെനറ്റ് യോഗം ചേരും. ഓൺലൈൻ ആയി യോഗം ചേരുന്നതിന് എതിരെ പ്രതിപക്ഷ അംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. കൊച്ചി സർവ്വകലാശാലയിൽ പതിനേഴാം തിയതി ആണ് സെനറ്റ് നോമിനിയെ കണ്ടെത്താൻ ചർച്ച . കണ്ണൂർ സർവകലാശാലയിലും യോഗം ചേരാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ് .സെനറ്റ് ക്വാറം പൂർത്തിയാക്കിയ ശേഷം 27ന് യോഗം ചേരാനാണ് ആലോചിക്കുന്നത്.





























