പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി ജലമേള നടത്തിപ്പ് വിവാദത്തില്‍. ആചാരം പാലിച്ച് ജലമേള നടത്താന്‍ മൂന്നു പള്ളിയോടങ്ങള്‍ക്ക് അനുവാദം നല്‍കിയ ജില്ലാ ഭരണ കൂടത്തിന്റെയും ആരോഗ്യമന്ത്രിയുടെയും തീരുമാനം മുഖ്യമന്ത്രി തിരുത്തി. കഴിഞ്ഞ തവണത്തേതു പോലെ ഒരു പള്ളിയോടം മാത്രം മതിയെന്ന് മുഖ്യമന്ത്രിയുടെ ഉത്തരവ്.
പള്ളിയോട കരകളില്‍ പ്രതിഷേധം ഉയരുന്നതിനിടെ മൂന്നു പള്ളിയോടം അനുവദിക്കാമെന്ന് വാക്കാല്‍ പ്രഖ്യാപനമെത്തി. മൂന്ന് മേഖലയില്‍ നിന്നും ഓരോ പള്ളിയോടം വീതം ജലമേളയില്‍ പങ്കെടുക്കാം എന്ന തീരുമാനമാണ് സര്‍ക്കാര്‍ ഇന്നലെ ഉച്ചയോടെ പിന്‍വലിച്ചത്. ആകെ ഒരു പള്ളിയോടത്തിന് മാത്രമാണ് അനുമതി നല്‍കിയത്.
ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ, തിരുവോണത്തോണി വരവേല്‍പ്പ് ഉള്‍പ്പെടെയുള്ള ആചാരപരമായ ആഘോഷങ്ങള്‍ക്ക് മൂന്നു പള്ളിയോടങ്ങള്‍ക്ക് പങ്കെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ജൂലൈ 20 ന് കൂടിയ അവലോകന യോഗത്തില്‍ അനുമതി നല്‍കിയിരുന്നു.
ഇതിന് ശേഷം ഓഗസ്റ്റ് 14ന് കൂടിയ യോഗം ഇത് ശരി വയ്ക്കുകയും 9 പള്ളിയോടങ്ങള്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന പള്ളിയോട സേവാസംഘം ഭാരവാഹികളുടെ അഭ്യര്‍ത്ഥന ജില്ലാ കലക്ടര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കകയും ചെയ്തു. കൂടുതല്‍ പള്ളിയോടത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് അനുമതി ലഭിച്ച പള്ളിയോടങ്ങള്‍ കൂടി റദ്ദ് ചെയ്തതായി ദുരന്ത നിവാരണ വകുപ്പില്‍ നിന്ന് ബുധനാഴ്ച ഔദ്യോഗികമായി പള്ളിയോട സേവാസംഘം ഭാരവാഹികളെ അറിയിച്ചത്.
മാരാമണ്‍, കോഴഞ്ചേരി, കീഴ് വന്മഴി എന്നീ പള്ളിയോടങ്ങള്‍ യഥാക്രമം കിഴക്ക്, മധ്യം, പടിഞ്ഞാറ് മേഖലകളില്‍ നിന്ന് ഇത്തവണത്തെ ചടങ്ങുകള്‍ക്കായി നറുക്കിലൂടെ തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട കരകള്‍ പള്ളിയോടം നീരണിയുന്നതിനുള്ള മുഹൂര്‍ത്തവും കുറിച്ച് മിനുക്കു പണികളും നടത്തിയ ശേഷമാണ് സര്‍ക്കാരിന്റെ തീരുമാനം ചൊവ്വാഴ്ച രാത്രി വന്നത്. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുത്തതെന്നാണ് ദുരന്ത നിവാരണ വിഭാഗം അറിയിച്ചിരിക്കുന്നത്.
എന്‍എസ്‌എസിനും സംഘപരിവാറിനും നിര്‍ണായക സ്വാധീനമുള്ള 104 അംഗ പള്ളിയോട സേവാസംഘം പ്രതിനിധി സഭയില്‍ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ 25 പേര്‍ സിപിഎം അംഗങ്ങളാണ്.
തിരുവോണത്തോണി ദേവസ്വം ബോര്‍ഡിന്റെ ചുമതലയില്‍ കഴിഞ്ഞ ദിവസം നീരണഞ്ഞിരുന്നു. ഒരു പള്ളിയോടത്തില്‍ 40 പേര്‍ എന്ന ക്രമത്തിലാണ് ആളുകള്‍ പ്രവേശിക്കുന്നത്. പൂരാട നാളായ ഇന്ന് വൈകിട്ട് മങ്ങാട്ട് ഭട്ടതിരി ആറന്മുളയിലെത്തും.
ഭട്ടതിരി പമ്പാ നദിയിലൂടെ എത്തുന്ന സമയത്ത് തീരത്തെ ഓരോ പള്ളിയോട കരയും വഞ്ചിപ്പാട്ട് പാടി ഭദ്രദീപം കൊളുത്തി സ്വീകരിക്കിക്കുന്നതിന് പള്ളിയോട സേവാസംഘം പൊതുയോഗം തീരുമാനിച്ചു. പള്ളിയോടങ്ങള്‍ രണ്ട് വര്‍ഷമായി കരയില്‍ ഇരിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിനിടയിലാണ് പുതിയ ഉത്തരവ് വന്നത്.
ആറന്മുളയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പള്ളിയോടങ്ങള്‍ക്ക് അനുമതി നല്‍കിയ ശേഷം അത് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ആചാരങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പൈതൃക ഗ്രാമ കര്‍മ സമിതി ആരോപിച്ചു. വിവാഹ ചടങ്ങുകള്‍ക്ക് 40 പേര്‍ വരെ പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരിക്കുന്ന സര്‍ക്കാര്‍ ബിവറേജിലും മാര്‍ക്കറ്റിലും കൂടുന്ന ആളുകളെ കാണുന്നില്ല. ഈ സാഹചര്യത്തില്‍ പള്ളിയോടത്തില്‍ 24 പേര്‍ മാത്രം കയറിയാല്‍ മതിയെന്നും ഒരു പള്ളിയോടം മാത്രം ഇറക്കിയാല്‍ മതിയെന്നും ഉത്തരവ് നല്‍കിയിരിക്കുന്നത് ആചാരങ്ങള്‍ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ സ്ഥിരം നിലപാടാണ് വ്യക്തമാക്കുന്നത്.
മന്ത്രി പങ്കെടുത്ത യോഗത്തില്‍ എടുത്ത തീരുമാനം റദ്ദ് ചെയ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറാകാത്ത വീണ ജോര്‍ജ് മാപ്പ് പറയണമെന്നും ആത്മാഭിമാനമുണ്ടെങ്കില്‍ രാജി വയ്ക്കണമെന്നും സമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്‍ ഷാജി ആവശ്യപ്പെട്ടു. പ്രതിഷേധം കനക്കുന്നതിനിടെയാണ് ഇന്നലെ രാത്രി വീണ്ടും മൂന്നു പള്ളിയോടമെന്ന തീരുമാനം വന്നത്.