കോന്നി : തണ്ണിത്തോട് പേരുവാലി റോഡിൽ വനം വകുപ്പിന്റെ ലഘു ഭക്ഷണ ശാലയായ ആരണ്യകം കഫേ വനശ്രീ ചോർന്നൊലിക്കുന്നു. ആദ്യ ഘട്ടത്തിൽ എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു കഫേ നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഇത് ഫോറെസ്റ്റ് ഡവലപ്മെന്റ് ഏജൻസിയുടെ കീഴിൽ ആയി. തിരക്കുള്ള ദിവസങ്ങളിൽ ദിവസം പതിനായിരത്തിൽ അധികം രൂപ ഇവിടെ വരുമാനം ലഭിക്കാറുണ്ട്. കുറച്ച് നാളുകൾക്ക് മുൻപ് ആന നശിപ്പിച്ചതിനെ തുടർന്നാണ് കഫേ വനശ്രീയുടെ ഒരു ഭാഗം നശിച്ചത്. പിന്നീട് ഇത് പൂർണ്ണമായി അറ്റകുറ്റ പണികൾ നടത്തിയതും ഇല്ല. ഇപ്പോൾ വനശ്രീ പ്രവർത്തിക്കുന്ന ഷെഡിന്റെ ഒരു ഭാഗത്ത് കൂടി വെള്ളം ഉള്ളിലേക്ക് ഇറങ്ങി ജീവനക്കാർക്ക് നിൽക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളത്.
മാത്രമല്ല ആഹാരം കഴിക്കാൻ വരുന്ന ആളുകളും ഇരിപ്പിടങ്ങളിൽ ഇരിക്കാൻ സാധിക്കാത്ത പോലെ ചോർന്നൊലിക്കുകയാണ്. ചോർച്ച അധികം ആയപ്പോൾ മേൽക്കൂരയുടെ മുകളിൽ ടർപോളിൻ വലിച്ച് കെട്ടി സംരക്ഷിക്കാൻ നോക്കിയെങ്കിലും ഇതും ഫലം കണ്ടില്ല. മഴ വെള്ളം ഉള്ളിലേക്ക് ഇറങ്ങിയത് മൂലം ഇതിനുള്ളിലെ ഇരിപ്പിടങ്ങൾ അടക്കം നനഞ്ഞ് നാശാവസ്ഥയിൽ ആയിട്ടുണ്ട്. തണ്ണിത്തോട് റോഡിൽ എലുമുള്ളുംപ്ലാക്കലിനും തണ്ണിത്തോട് മൂഴിക്കും ഇടയിൽ ഉള്ള ഏക ലഘു ഭക്ഷണ ശാലയും ഇതായതിനാൽ നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്. ഈറ ഇലകൾ ആയിരുന്നു ഇതിന്റെ മേൽക്കൂര മേയാൻ ഉപയോഗിക്കുന്നത്. ഇതിന് പകരം സ്ഥിരം സംവിധാനം ഒരുക്കിയാൽ കൂടുതൽ പ്രയോജനം ചെയ്യും.