കോട്ടയം : മണര്‍കാട് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അര്‍ച്ചന രാജുവിനെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍. ഭര്‍ത്താവായ ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനമെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. മകളെ കൊന്നതാണെന്ന് സംശയം ഉണ്ടെന്നും ഓട്ടോ ഡ്രൈവറായ രാജുവും ഭാര്യ ലതയും പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാക്കുകയാണെന്നും കുടുംബം പറഞ്ഞു.
രണ്ടര വര്‍ഷം മുമ്പായിരുന്നു ഓട്ടോ കണ്‍സള്‍ട്ടന്റായ ബിനുവും അര്‍ച്ചനയുമായുള്ള വിവാഹം. സ്വത്തും സ്വര്‍ണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂര്‍ സ്വദേശിനിയായ അര്‍ച്ചനയെ ബിനു കല്യാണം കഴിച്ചത്. പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന് രാജു കണ്ണീരോടെ പറയുന്നു. എന്നിട്ടും സ്ഥലം വിറ്റ് പണം നല്‍കാന്‍ തീരുമാനിച്ചെങ്കിലും കോവിഡ് മുടക്കി. ഈ ദേഷ്യം അര്‍ച്ചനയെ ഉപദ്രവിച്ചാണ് ബിനു തീര്‍ത്തതെന്ന് കുടുംബം ആരോപിക്കുന്നു. അര്‍ച്ചന മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് 20000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നു.
ഈ മാസം 3നാണ് ബിനുവിന്റെ വീട്ടിലെ ശുചിമുറിയില്‍ അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാന്‍ സമ്മതിക്കില്ലെന്നും തങ്ങളുടെ മുന്നില്‍ വച്ചും അര്‍ച്ചനയെ ബിനു മര്‍ദ്ദിച്ചിട്ടുണ്ടെന്നും സഹോദരിമാര്‍ പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ മണര്‍കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരിയായ അര്‍ച്ചനക്ക് ഒരു മകളുണ്ട്.





























