കാസർഗോഡ് : കുമ്പടാജെയിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെയുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് ബാങ്ക് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. മാർപ്പനടുക്ക സ്വദേശിയും ബാങ്ക് നൈറ്റ് വാച്ചുമാനുമായ സുരേഷ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ജോലിസ്ഥലത്തിന് സമീപം വെച്ചാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച പകൽ കുമ്പടാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാത്രി മാർപ്പനടുക്ക ഹൈമാസ്റ്റ് ലൈറ്റിന് സമീപം നിൽക്കുകയായിരുന്ന സുരേഷിനെ കുമ്പടാജെ സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവർ ചേർന്ന് ആക്രമിക്കുകയായിരുന്നു. കിരൺ പിച്ചാത്തി കൊണ്ട് സുരേഷിനെ മാരകമായി കുത്തുകയും അഖിലേഷ് ഇതിന് സഹായം നൽകുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരേഷിന്റെ മകൻ സുഭാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബദിയടുക്ക പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.






























