കൊൽക്കത്ത: സൈനിക കരാറുകളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കരസേനാ കേണൽ അറസ്റ്റിൽ. കൊൽക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേൺ കമാൻഡിന് കീഴിലെ ആർമി ഓർഡനൻസ് കോർപ്‌സിലെ ഉന്നത ഉദ്യോഗസ്ഥനായ കേണൽ ഹിമാൻഷു ബാലിനെയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അറസ്റ്റ് ചെയ്തത്. സൈനിക ടെൻഡറുകൾ അനുവദിക്കുന്നതിനും നിലവാരമില്ലാത്ത സാമ്പിളുകൾക്ക് അംഗീകാരം നൽകുന്നതിനും പ്രതിഫലമായി 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. കാൺപൂർ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്ക് അനധികൃതമായി സഹായങ്ങൾ നൽകിയതിനാണ് നടപടി.
ഈസ്റ്റേൺ ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാർ കേണലിന് കൈക്കൂലി നൽകിയതായി സി.ബി.ഐയുടെ എഫ്.ഐ.ആറിൽ പറയുന്നു. ഈ വർഷം ആദ്യം നടന്ന ഒരു പ്രധാന ടെൻഡർ ഈ കമ്പനിക്ക് ലഭിച്ചത് കൈക്കൂലി നൽകിയാണെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. ഏപ്രിൽ 22-ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിൽ വെച്ച് കേണൽ കമ്പനി പ്രതിനിധികളെ കണ്ടിരുന്നുവെന്നും, അതിനു രണ്ട് ദിവസത്തിന് ശേഷം കരാർ ഇവർക്ക് നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.






























