പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരിയിൽ അർധരാത്രിയിൽ യുവാവിനെ കൊലപ്പെടുത്തിയകേസിൽ നാലു പ്രതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒൻപതാംവാർഡ് ശ്രീശൈലത്തിൽ അഭിജിത്ത് (ജിത്തു-27 ), പത്താംവാർഡ് സുഭാഷ് ഭവനത്തിൽ സുധീഷ് (23), പത്താംവാർഡ് പണിക്കംവേലി ജിബിൻ (28), പത്താംവാർഡ് ചീരാത്തുകാട് അനന്തകൃഷ്ണൻ (അനന്തു-25) എന്നിവരാണ് അറസ്റ്റിലായത്. തൈക്കാട്ടുശ്ശേരി മണപ്പുറം കണിയാൻചിറ സജിത്തിനെ (27) നേരത്തേ അറസ്റ്റുചെയ്തിരുന്നു.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രോഹിണിയിൽ വിപിൻ ലാലാണ് (37)കൊല്ലപ്പെട്ടത്. അഞ്ചു പ്രതികളാണ് കേസിലുള്ളത്. ഇടുക്കി മുരിക്കാശ്ശേരിയിലെ ഒരുവീട്ടിൽ ഒളിച്ചുതാമസിച്ചിരുന്ന പ്രതികളെ പോലീസ് അവിടെയെത്തിയാണ് അറസ്റ്റുചെയ്തത്. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
അറസ്റ്റിലായ സുധീഷിന്റെ സഹോദരൻ സുഭാഷിന്റെ ഫോണിൽനിന്ന് വിപിൻലാലിന്റെ കൂട്ടുകാരന്റെ സഹോദരിയുടെ ഫോണിലേക്കുവന്ന ശബ്ദരേഖയെസംബന്ധിച്ച തർക്കമാണു കൊലപാതകത്തിനു കാരണമായതെന്നു പ്രതികൾ പോലീസിനോടു സമ്മതിച്ചു.
പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുന്നതരത്തിലുള്ള ശബ്ദസന്ദേശം അയച്ചതിനെ വിപിൻലാൽ ചോദ്യംചെയ്തിരുന്നു. ഇതുസംബന്ധിച്ച് പെൺകുട്ടിയുടെ സഹോദരനും വിപിൻലാലും ചേർന്ന് സുഭാഷിന്റ വീട്ടിലെത്തി വിഷയം സംസാരിച്ചു തീർത്തിരുന്നതാണ്.
എന്നാൽ കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയിൽ തൈക്കാട്ടുശ്ശേരി പനിയാത്ത് കോളനിയിൽ വിപിൻ ലാലിന്റെ വീടിനു സമീപം വീണ്ടും ഇതുസംബന്ധിച്ചുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.
സുധീഷിന്റെയും സുഭാഷിന്റെയും കൂട്ടുകാരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. കുറ്റകൃത്യത്തിനും പിന്നീടും പ്രതികളെ സഹായിച്ച ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ചേർത്തല ഡിവൈ.എസ്.പി. ടി.ബി. വിജയൻ, പൂച്ചാക്കൽ ഇൻസ്പെക്ടർ അജയ് മോഹൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ. ഗോപാലകൃഷ്ണൻ, എ.എസ്.ഐ. സുനിൽ രാജ്, സീനിയർ സി.പി.ഒ.മാരായ നിസാർ, അനന്തകൃഷ്ണൻ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.