പട്ന : ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റിപ്പോയതിനെ തുടർന്ന് യുവാവിന്റെ അക്കൗണ്ടിൽ എത്തിയത് അഞ്ചര ലക്ഷം രൂപ. പിഴവ് സംഭവിച്ചതാണെന്നും പണം തിരികെ നൽകണമെന്നും ബാങ്ക് അധികൃതർ ആവശ്യപ്പെട്ടപ്പോൾ യുവാവ് നൽകിയത് വിചിത്രമായ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് നൽകിയ പണമാണെന്നും തിരിച്ച് നൽകില്ലെന്നുമാണ് രഞ്ജിത് ദാസ് എന്ന ഭക്തിയാർപുർ സ്വദേശിയുടെ വാദം.
യുവാവിന്റെ വിചിത്ര അവകാശവാദം കാരണം കുടുങ്ങിയത് ഗ്രാമിൺ ബാങ്ക് അധികൃതരാണ്. അധികാരത്തിലെത്തിയാൽ 15 ലക്ഷം രൂപ എല്ലാവർക്കും അക്കൗണ്ടിലെത്തിക്കുമെന്ന് മോദി പറഞ്ഞിരുന്നെന്നും അതിന്റെ ആദ്യ ഗഡുവാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്നുമായിരുന്നു രഞ്ജിത് ദാസിൻറെ നിലപാട്. മാർച്ചിൽ അക്കൗണ്ടിലെത്തിയ പണം മുഴുവൻ ഞാൻ ചിലവഴിച്ചു. ഇനി അത് ഞാൻ എവിടെ നിന്ന് തിരികെ നൽകും യുവാവ് ചോദിക്കുന്നു.
മാൻസി പോലീസ് സ്റ്റേഷനിൽ ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിന്റെ മൊഴി രേഖപ്പെടുത്തിയെന്നും പണം ഇപ്പോൾ കൈവശമില്ലെന്നാണ് മൊഴിയെന്നും പേലീസ് പറയുന്നു. അന്വേഷണം തുടരുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.