പത്തനംതിട്ട : പാർട്ടി നിർദ്ദേശം മറി കടന്ന് മൈലപ്ര സഹകരണ ബാങ്ക് മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അടൂർ യൂണിറ്റ് ഡിവൈ.എസ്‌പി എം.എ. അബ്ദുൾ റഹിമിനെ സ്ഥലം മാറ്റാൻ ഉള്ള ശ്രമങ്ങള്‍ അണിയറയില്‍ തുടങ്ങി കഴിഞ്ഞു. ഈ കേസ് കൂടാതെ ബാങ്കിലെ 89 ബിനാമി വായ്പകൾ വഴി കോടികൾ തട്ടിയ അന്വേഷണത്തിന്‍റെ ചുമതല കൂടി ഡിവൈ.എസ്‌പി അബ്ദുൾ റഹിമിന് കൈമാറി. ഈ കേസിൽ സിപിഎം ഏരിയാ കമ്മറ്റിയംഗമായ ബാങ്ക് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ കൂടി പ്രതിയാണ്. കേസ് നേരായ ദിശയിലാണ് പോകുന്നതെങ്കില്‍ മറ്റു ചില ഉന്നതർ കൂടി അറസ്റ്റിലാകും. പാർട്ടിക്ക് വഴങ്ങാതെ അന്വേഷിക്കുന്ന അബ്ദുൾ റഹിമിനെ ആസ്ഥാനത്ത് തുടരാൻ അനുവദിച്ചാൽ കള്ളി വെളിച്ചത്താവും എന്ന് അറിയാവുന്നതുകൊണ്ടാണ് പാര്‍ട്ടിയുടെ പുതിയ നീക്കം.
പോലീസിലെത്തും മുൻപ് ജില്ലാ സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു അബ്ദുൾ റഹിം. ഇതു കാരണം തട്ടിപ്പ് നടക്കാൻ സാധ്യതയുള്ള വഴികളെ കുറിച്ച് അദ്ദേഹത്തിന് ഉത്തമബോധ്യവുമുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റവും എളുപ്പം റഹിമിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുകയാണ്. മൈലപ്ര സർവീസ് സഹകരണ ബാങ്കിന്‍റെ സഹോദര സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയതിൽ 3.94 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നഗരത്തിനു സമീപം അഞ്ചക്കാലായിലെ വീട്ടിൽ നിന്നാണ് ജോഷ്വയെ അറസ്റ്റ് ചെയ്തത്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നിന് അന്വേഷണ സംഘം മുൻപാകെ ഹാജരാകാൻ ഹൈക്കോടതി മുൻപു നിർദേശം നൽകിയിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളും പിതാവിന്‍റെ മരണവും ചൂണ്ടിക്കാട്ടി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. കഴിഞ്ഞ 7ന് കാലാവധി അവസാനിച്ചെങ്കിലും ഇദ്ദേഹം ഹാജരായില്ല. തുടർന്നാണ് വീട് പരിശോധിക്കാൻ ക്രൈംബ്രാഞ്ച് സംഘം എത്തിയത്. സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അതിനാൽ അറസ്റ്റ് ചെയ്യരുതെന്നും വാദിച്ചെങ്കിലും ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. തുടർന്നായിരുന്നു അറസ്റ്റ്.





























