പത്തനംതിട്ട : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു കൊണ്ട് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത നടപടി ഇന്ത്യയുടെ ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണെന്ന് നാഷണൽ ജനതാദൾ ജില്ലാ കൗൺസിൽ യോഗം ആരോപിച്ചു. യുവതികള തൊഴിലിനു വേണ്ടി കൊണ്ടു പോകുന്നതിനുള്ള വ്യക്തമായ മുഴുവൻ രേഖകളും ഹാജരാക്കിയിട്ടും അതിലെ സദുദ്ദേശം ബോധ്യപ്പെടുത്തിയിട്ടും കള്ളക്കേസ് ചുമത്തി ജാമ്യമില്ലാതെ ജയിലിൽ അടക്കാനുള്ള നീക്കം പുന:പരിശോധിക്കണം. ഇന്ത്യയുടെ അവികസിത മേഖലയിൽ വിദ്യാഭ്യാസ ആതുരശുശ്രൂഷാ രംഗങ്ങളിലും ഗതാഗത സൗകര്യങ്ങളും വർദ്ധിപ്പിച്ച് ഒരു പൗരനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത് ക്രിസ്തുവിൻ്റെ മാതൃക സ്വീകരിച്ച് സേവനം ചെയ്യുന്ന കന്യാസ്ത്രീകളോട് വർഗ്ഗീയ സംഘടനയായ ബജ്റംഗ്ദളിൻ്റെ ശുപാർശ പ്രകാരം ബി ജെ പി സർക്കാർ നടത്തിയ നടപടി പുന:പരിശോധിച്ച് യാഥാർഥ്യം മനസിലാക്കി നടപടികൾ പിൻവലിച്ച് ജാമ്യം നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് വത്സമ്മ ജോൺ പറഞ്ഞു.
ഭരണഘടനയോടും പൗരസ്വാതന്ത്ര്യത്തോടും പൗരാവകാശങ്ങളോടുമുള്ള ബി ജെ പി യുടെ സമീപനം മാറ്റണമെന്നും അവർ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് ജോൺ സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മധു ചെമ്പുകുഴി, ജില്ലാ സെക്രട്ടറി ശാന്തിജൻ ചുരക്കുന്നേൽ, കോന്നിയൂർ ആനന്ദൻ, പി.എ വിജയകുമാർ, വിലാസിനി പാപ്പച്ചൻ, ശ്യാംരാജ് പുളിക്കൽ, കാർത്ത്യായനി എന്നിവർ പ്രസംഗിച്ചു.





























