കോഴിക്കോട് : തേഞ്ഞിപ്പലം പോക്സോ കേസിൽ ഇരയുടെ സഹോദരന് അറസ്റ്റ് വാറന്റ്. നാലാം സാക്ഷി ഗൾഫിലാണെന്ന തെറ്റായ വിവരം നൽകിയതിനാണു നടപടിയെന്ന് പോലീസ് അറിയിച്ചു. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഇരയുടെ കുടുംബം ആരോപിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യമുണ്ട്. 2017ൽ പീഡനത്തിനിരയായ പെൺകുട്ടി 2022ൽ ആത്മഹത്യ ചെയ്‌തതോടെയാണ് തേഞ്ഞിപ്പലം പോക്സോ കേസ് വിവാദമാകുന്നത്. ഇരയുടെ ബന്ധു ശുഹൈബ് അക്തർ പ്രതിയായ പോക്സോ കേസിലെ നാലാം സാക്ഷിയാണ് ആത്മഹത്യ ചെയ്‌ത കുട്ടിയുടെ സഹോദരൻ. പത്താം ക്ലാസുകാരനായ സഹോദരൻ ഗൾഫിലാണെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇതോടെയാണ് സഹോദരന് വാറന്റ് വന്നിരിക്കുന്നത്.
കേസിന് സ്ഥിരമായി പോകാറുണ്ടായിരുന്ന പത്താം ക്ലാസുകാരൻ വിദേശത്താണെന്ന വിവരം എങ്ങനെ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചെന്ന കാര്യമാണ് കുടുംബത്തെ അലട്ടുന്നത്. നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പീഡനക്കേസിൽ ബന്ധുക്കളടക്കം ആറുപേരായിരുന്നു കേസിലെ പ്രതികൾ. പോലീസ് അന്വേഷണം പരസ്യമായതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.





























