കൊല്ലം : വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. പാരിപ്പള്ളി കരിമ്പാലൂർ വിദ്യാഭവനിൽ വിപിൻ വിജയൻ (23) ആണ് പിടിയിലായത്. യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് പാരിപ്പള്ളിയിൽ സ്കൂട്ടർ വെച്ച് തിരുവനന്തപുരത്തേക്ക് പോയ യുവതിയെ ഇയാൾ കാത്തു നിൽക്കുകയായിരുന്നു. മടങ്ങിയെത്തിയ യുവതിയോട് വിവാഹാഭ്യർഥനയുമായി വീണ്ടും സമീപിച്ചെങ്കിലും ആവശ്യം വീണ്ടും നിരാകരിച്ചു.
ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ കമ്മൽ നഷ്ടപ്പെട്ടു. തുടർന്ന് പഴ്സും മൊബൈൽ ഫോണും ബലമായി പിടിച്ചുവാങ്ങി ഇയാൾ സ്ഥലത്തു നിന്ന് പോയി.
പാരിപ്പള്ളി പ്ലാവിൻ മൂട് ജങ്ഷനു സമീപം ഇയാൾ നിൽക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ എ.അൽജബാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രദീപ്കുമാർ, എ.എസ്.ഐ അഖിലേഷ്, എസ്.സി.പി.ഒ ബിന്ദു, സി.പി.ഒമാരായ മനോജ്, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.





























