പരവൂർ : സഹോദരീ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. പരവൂർ തെക്കുംഭാഗം കുതിരപന്തി പടിഞ്ഞാറ്റതിൽ വീട്ടിൽ രാജൻബാബു (42) ആണ് പിടിയിലായത്. കഴിഞ്ഞ ആറിന് രാത്രിയിൽ കോട്ടപ്പുറം നേരുകടവിലേക്കുള്ള റോഡിൽ വെച്ച് സഹോദരീ ഭർത്താവ് ഗോപിനാഥൻ പിള്ളയെ ഇയാൾ ആക്രമിക്കുകയായിരുന്നു. സൈക്കിളിൽ വന്ന ഗോപിനാഥൻ പിള്ളയെ പ്രതി തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്തുകയായിരുന്നു.
ഇടത് ചെവിയുടെ ഭാഗത്ത് ആഴത്തിൽ മുറിവേറ്റ ഗോപിനാഥൻപിള്ളയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടത് കൊടുക്കാതിരുന്ന വിരോധത്തിലാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയെ പരവൂർ തെക്കുംഭാഗം കടപ്പുറത്ത് നിന്ന് പോലീസ് പിടികൂടുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിതിൻ നളൻ, ഗോപകുമാർ, എ.എസ്.ഐമാരായ ഹരിവൽസൻ, പ്രദീപ്, സി.പി.ഒ സായി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.





























