മുംബൈ : ടി20 ലോകകപ്പിന്റെ സെമിയിൽ പോലും എത്താനാകാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനാണ് താരങ്ങൾ മുൻഗണന നൽകേണ്ടതെന്നും ഒരിക്കലും ഐപിഎല്ലിന് ദേശീയ ടീമിനെക്കാൾ പ്രാധാന്യം നൽകരുതെന്നും മുൻ നായകൻ അഭിപ്രായപ്പെട്ടു. ഈ ലോകകപ്പിൽ പറ്റിയ തെറ്റുകൾ മനസ്സിലാക്കി ഇക്കാര്യത്തിൽ മെച്ചപ്പെട്ട തീരുമാനമെടുക്കേണ്ടത് ബി.സി.സി.ഐ ആണെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തിനായി കളിക്കുകയും നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നതിലാണ് അഭിമാനം കൊള്ളേണ്ടത്. താരങ്ങളുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയില്ലെന്നും കപിൽ ദേവ് പറഞ്ഞു. ഇന്ത്യയുടെ തോൽവിക്ക് കാരണം ഐപിഎൽ ആണെന്ന് അദ്ദേഹം പറഞ്ഞില്ല. എന്നാൽ ടൂർണമെന്റ് സമാപിച്ചതിന് തൊട്ട് പിന്നാലെ ലോകകപ്പ് കളിക്കേണ്ടി വന്നത് തീർച്ചയായും ബാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.
ഐപിഎൽ ഒരു മോശം ടൂർണമെന്റ് ആണെന്നോ അതിൽ കളിക്കരുതെന്ന് താരങ്ങളോട് പറയുകയോ ചെയ്യില്ല. പക്ഷേ മത്സര ക്രമങ്ങൾ നിശ്ചയിക്കുമ്പോൾ ബി.സി.സി.ഐ കുറച്ചുകൂടി ശ്രദ്ധിക്കണം. ടി20 ലോകകപ്പിൽ സംഭവിച്ച തെറ്റുകളാണ് നമുക്ക് കിട്ടിയ ഏറ്റവും വലിയ പാഠമെന്നും ഇനിയും അത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കപിൽ ദേവ് വ്യക്തമാക്കി. മാസങ്ങളായി ബയോ ബബിളിൽ കഴിയുന്നത് ബാധിച്ചുവെന്ന് ബൗളിങ് കോച്ച് ഭരത് അരുൺ, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ എന്നിവരും അഭിപ്രായപ്പെട്ടിരുന്നു.
ഏപ്രിലിൽ ഐപിഎൽ ആരംഭിച്ച് മുതൽ ഇന്ത്യൻ താരങ്ങൾ ബയോ ബബിളിൽ ആണ്. ഇതിന് ശേഷം ഇംഗ്ലണ്ട് പര്യടനവും പിന്നീട് ഐപിഎൽ രണ്ടാം ഘട്ടവും കളിക്കേണ്ടി വന്നു. ഐപിഎൽ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ലോകകപ്പ് കളിക്കാനിറങ്ങേണ്ടി വരികയും ചെയ്തു ഇന്ത്യൻ താരങ്ങൾക്ക്. ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. താരങ്ങൾ ദേശീയ ടീമിനേക്കാൾ പ്രാധാന്യം ഐപിഎല്ലിന് നൽകുന്നുവെന്നാണ് പൊതുവായ വിമർശനം.































