ന്യൂഡല്‍ഹി: പതഞ്ജലി ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിലേക്ക്. ധര്‍മപാല്‍ സത്യപാല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് സംരംഭം. മാഗ്മ ജനറൽ ഇൻഷുറൻസിനെ ഏറ്റെടുക്കാനുള്ള പതഞ്ജലി ആയുർവേദിന്റെയും ഡിഎസ് ഗ്രൂപ്പിന്റെയും നീക്കത്തിന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകി. ഏകദേശം 4,500 കോടി രൂപ മുടക്കിയാവും ഏറ്റെടുക്കല്‍. ഈ അനുമതി പതഞ്ജലിക്ക് ധനകാര്യ സേവന മേഖലയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നതിനുള്ള വഴിയൊരുക്കുന്നു. എംഎഫ്‌സിജി രംഗത്ത് പ്രവര്‍ത്തിക്കുന്ന പതഞ്ജലി ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ 73.6 ശതമാനം ഓഹരി ഏറ്റെടുക്കും. പാന്‍ മസാല നിര്‍മാതാക്കളായ ഡിഎസ് ഗ്രൂപ്പ് 24.5 ശതമാനം ഓഹരിയും ഏറ്റെടുക്കും.
അദാര്‍ പൂനാവാലയുടെ ഉടമസ്ഥതയിലുള്ള സനോട്ടി പ്രോപ്പര്‍ട്ടീസില്‍ നിന്നും സെലിക്ക ഡെവലപ്പേഴ്‌സ്, ജാഗ്വാര്‍ അഡൈ്വസറി സര്‍വീസസ് തുടങ്ങിയ വില്‍പനക്കാരായ ഓഹരി ഉടമകളില്‍ നിന്നുമാണ് ഈ ഓഹരികള്‍ ഏറ്റെടുക്കുന്നത്. ജൂലൈ 28നാണ് പതഞ്ജലിക്ക് ഐആര്‍ഡിഐയുടെ അനുമതി ലഭിക്കുന്നത്. ഇന്‍ഷുറന്‍സ്‌മേഖലയില്‍ 2021-2025 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ 22 ശതമാനം വളര്‍ച്ചയുണ്ടാക്കിയ കമ്പനിയാണ് മാഗ്മ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാഗ്മ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. ഒരു കോടിയുടെ ലാഭത്തിലേക്കാണ് കമ്പനി എത്തിയത്. 2024 സാമ്പത്തികവര്‍ഷത്തില്‍ 141 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ 71 ഓളം ഉല്‍പന്നങ്ങളാണ് കമ്പനിക്ക് കീഴിലുള്ളത്. ഒരുഘട്ടത്തില്‍ പാപ്പരത്ത നടപടിയെ വരെ സ്ഥാപനം അഭിമുഖീകരിച്ചിരുന്നു.






























