ന്യൂഡൽഹി: രാജ്യസഭയിൽ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ. അമിത് ഷായുടെ വായ് തയ്ച്ച് വെച്ചിരിക്കുകയാണോ എന്നാണ് ഖാർഗെയുടെ പരിഹാസം. ജൂലൈ 20ന് നടന്ന വിദ്യാർഥി വേട്ടയുമായി ബന്ധപ്പെട്ട മുഴുവൻ സത്യവും രാജ്യത്തിന് അറിയണമെന്നും അമിത് ഷാ രാജിവെക്കണമെന്നുമാണ് ഖാർഗെ സഭയിൽ ആവശ്യമുന്നയിച്ചത്. ഇന്നും അമിത് ഷാ സഭയിൽ എത്തിയിട്ടില്ല. നീറ്റ് പരീഷ ചോദ്യപേപ്പർ 15 ദിവസം മുമ്പേ പലർക്കും കിട്ടി. ഓരോ ചോർച്ചയും ഉണ്ടാകുമ്പോൾ കടുത്ത നടപടിയെന്ന് സർക്കാർ വീമ്പിളക്കും പക്ഷേ ഒന്നും സംഭവിക്കില്ല. 2024ലെ ചോർച്ചയിലെ പ്രതികൾ ഇപ്പോഴും സ്വതന്ത്രരായി വിലസുന്നുണ്ടെന്നും ഖാർഗെ കുറ്റപ്പെടുത്തി.
രാജിക്ക് ശേഷം പാർലമെന്റിൽ എത്തിയ ധർമേന്ദ്ര പ്രധാനെ യുദ്ധവീരനെ പോലെയാണ് വരവേറ്റത്. ബിഹാറിൽ വിദ്യാർഥികൾക്കെതിരെ AK 47 എന്തിന് ഉപയോഗിച്ചു എന്നതിന് ഉത്തരം വേണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. ടാക്സ് ഫോഴ്സും പുതിയ ബില്ലും കൊണ്ട് പരീക്ഷാ ക്രമക്കേട് തടയാനാകില്ല. മോദിയും അമിത് ഷായും മൗനികളായത് എന്തുകൊണ്ടാണ്? പോലീസ് നടപടിയിൽ ഒരു പ്രസ്താവന പോലും നടത്താൻ അമിത് ഷാ നടത്തിയിട്ടില്ലെന്നും മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുത്തിയ മാറ്റങ്ങളെ രൂക്ഷമായി വിമർശിച്ച മല്ലികാർജുൻ ഖാർഗെ പാഠപുസ്തകങ്ങളിൽ ദലിത് വിരുദ്ധമായ പലകാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലയിടത്തും ഇപ്പോഴും മനുസ്മൃതിയാണ് പഠിപ്പിക്കുന്നത് എന്ന് ഖാർഗെ പറഞ്ഞു. മനുസ്മൃതിയും ഉയർത്തിക്കാട്ടി. എന്നാൽ ഖാർഗെയുടെ പ്രസ്താവനക്കെതിരെ കേന്ദ്ര ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.






























