ഡൽഹി: ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ജീവന് ഭീഷണിയുണ്ടെന്നും അതുമായി ബന്ധപ്പെട്ട പരാതി നേരിട്ടെത്തി ബോധിപ്പിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി ആംആദ്മി പാർട്ടി എം.എൽ.എ.മാർ ഡൽഹി മെട്രോ ട്രെയിനിനുള്ളിലും രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, പട്ടേൽ നഗർ മെട്രോ സ്റ്റേഷനുകൾക്ക് പുറത്തും കെജ്‌രിവാൾ വിരുദ്ധ ഗ്രാഫിറ്റി എഴുത്തുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നീക്കം. ഭീഷണിയുടെ ഭാഷയിലുള്ള എഴുത്തുകൾ അങ്കിത് ഗോയൽ എന്നയാൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു.
സി.സി.ടി.വി. ക്യാമറകളുള്ള ട്രെയിനിനുള്ളിലെ ഇത്തരം എഴുത്തുകൾ സുരക്ഷാ ഉദ്യോഗസ്ഥർ തടയാത്തത് അതിശയമാണ്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി മെട്രോയിലെ ഇത്തരം നടപടികൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനുപിന്നിൽ പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും ബി.ജെ.പി.യുമാണെന്നും കത്തിലുണ്ട്. കെജ്‌രിവാളിനെ ദ്രോഹിക്കാൻ ഏതറ്റംവരെയും പ്രധാനമന്ത്രി പോകുമെന്നും മുമ്പും ശാരീരികമായി ആക്രമിക്കാൻ ശ്രമം നടന്നെന്നും കത്തിൽ പറയുന്നു. മുദ്രാവാക്യം എഴുതിയ ആൾക്കെതിരേ അടിയന്തര നടപടിയും ആവശ്യപ്പെടുന്നു.





























