കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മുതൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി.) അന്വേഷണ പരിധിയിലാണിപ്പോൾ. എന്താണ് ഇ.ഡി.ക്ക് ഇത്രമാത്രം അധികാരം നൽകുന്നത്?. കേന്ദ്ര സർക്കാരിനുകീഴിലുള്ള ഇ.ഡി. സ്ഥാപിതമാകുന്നത് 1956 മേയ് ഒന്നിനാണ്. എന്നാൽ, 2002 കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം(പി.എം.എൽ.എ.) നിലവിൽ വന്നതോടെയാണ് വിപുലമായ അധികാരമുള്ള അന്വേഷണ ഏജൻസിയായി ഇ.ഡി. മാറുന്നത്. നിയമത്തിലെ വകുപ്പ് മൂന്നും നാലും പ്രകാരമാണ് ഇ.ഡി. പോലീസിന്റെ എഫ്.ഐ.ആറിന് സമമെന്ന് പറയാവുന്ന ഇക്കണോമിക് ക്രൈം ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്യുന്നത്.
ഇതിന്റെയടിസ്ഥാനത്തിൽ 10 വർഷംവരെ തടവ് ലഭിക്കുന്ന പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാനും ഇ.ഡി.ക്ക് കഴിയും.പി.എം.എൽ.എ. കേസിൽ പ്രതി ചേർത്താൽ ജാമ്യം ലഭിക്കാൻ വകുപ്പ് 45 പ്രകാരം പ്രഥമദൃഷ്ട്യാ കേസില്ലെന്ന് പ്രതി കോടതിയെ ബോധ്യപ്പെടുത്തണമെന്ന് പി.എം.എൽ.എ. കേസുകൾ കൈകാര്യം ചെയ്യുന്ന കേരള ഹൈക്കോടതിയിലെ അഭിഭാഷകൻ മുഹമ്മദ് ഷാ പറഞ്ഞു. കൊലപാതകക്കേസിൽപോലും ഇത്തരമൊരു വ്യവസ്ഥയില്ല.