കൊച്ചി: കൊച്ചി നഗരത്തിലെ മെട്രൊ കോറിഡോറുകളെ ബന്ധിപ്പിച്ച് ഷെയർ ഓട്ടോകൾ സർവീസ് നടത്തും. ഇതിനായുള്ള പഠനവും മറ്റ് നടപടികളും അവസാന ഘട്ടത്തിലാണ്. ഫീഡർ സർവീസിന്റെ ഭാഗമായി ഷെയർ ഓട്ടോ നിരത്തിലിറക്കുന്നത് സംബന്ധിച്ച് കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് പഠനം തുടങ്ങിയിട്ട് നാളുകളായി. യാത്രക്കാർ കൂടുതൽ ഉള്ള സമയം, ഓട്ടോകൾക്കുള്ള ഡിമാൻഡ് തുടങ്ങിയവയാണ് ഇപ്പോൾ പഠനവിധേയമാക്കുന്നത്.സംസ്ഥാനത്തിന് അപരിചിതമാണെങ്കിലും ഷെയർ ഓട്ടോ സംവിധാനം ഡൽഹി, മുംബയ്, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ ഏറെ പ്രചാരമുള്ളതാണ്. ലാഭകരവും സുഗമവുമായ യാത്രാ സംവിധാനമാണിത്. 2022ൽ മോട്ടോർ വാഹന വകുപ്പ് ഷെയർ ഓട്ടോ സർവീസിന് പച്ചക്കൊടി കാട്ടിയിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമായില്ല.
സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ ശക്തമായ എതിർപ്പ് ഉന്നയിച്ചതിനാലാണ് പദ്ധതി നടപ്പാകാതെ പോയത്. മെട്രൊ യാത്ര ആയാസരഹിതവും ചെലവ് കുറഞ്ഞതുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഷെയർ ഓട്ടോ സംവിധാനം പരിഗണിക്കുന്നത്. മെട്രൊ സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് മതിയായ യാത്രാ സൗകര്യം ഇല്ലെന്നതിനാലാണ് ഇത്തരം സംവിധാനത്തെ കുറിച്ച് ഗൗരവമായി പരിഗണിക്കുന്നത്. ഇ ഓട്ടോകളാണ് പ്രധാനമായും ഉപയോഗപ്പെടുത്തുക. ഒരു ഓട്ടോയിൽ നാല് യാത്രക്കാരെ കയറ്റാനാണ് അനുമതി. രണ്ട് കലോമീറ്റർ ദൂരത്തേക്ക് കുറഞ്ഞത് പത്ത് രൂപ നിരക്കിലാകും ഇത് ഓടുക.