മുംബൈ : ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നിൽ ബി.ജെ.പി. നേതാവ് മോഹിത് കംബോജ് ആണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്. ആര്യൻ ഖാൻ അറസ്റ്റിലായ കേസ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവമാണെന്നും ഇതിന് പിന്നിലെ സൂത്രധാരൻ മോഹിത് ആണെന്നും അദ്ദേഹം ആരോപിച്ചു. ആഡംബര കപ്പലിലെ ലഹരിപാർട്ടിയിൽ പങ്കെടുക്കാൻ ആര്യൻ ഖാൻ ടിക്കറ്റെടുത്തിരുന്നില്ല.
അമീർ ഫർണീച്ചർ വാലയും പ്രതീക് ഗാബയുമാണ് ആര്യനെ കപ്പലിൽ കൊണ്ടുവന്നത്. ഇതൊരു തട്ടിക്കൊണ്ടുപോകലാണ്. സമീർ വാംഖഡെയുടെ അടുത്തയാളും ബിജെപി നേതാവുമായ മോഹിത് ആണ് ഇതിനു പിന്നിലെ സൂത്രധാരൻ. തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയാണ് ഇവർ ചെയ്തതെന്നും മന്ത്രി ആരോപിച്ചു.
ആര്യൻ അറസ്റ്റിലായത് മുതൽ ഷാരൂഖ് ഖാന് നേരേ ഭീഷണികളുയർന്നു. പല ആരോപണങ്ങളിലും അദ്ദേഹത്തിന്റെ മാനേജറുടെ പേരടക്കം ഉയർന്നിട്ടും നടൻ ഇതുവരെ മിണ്ടിയിട്ടില്ല. മകനെ തട്ടിക്കൊണ്ടുപോയാൽ മോചനദ്രവ്യം നൽകുന്നത് കുറ്റമല്ല. അതിനാൽ ഷാരൂഖ് മുന്നോട്ടുവരണമെന്നും ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നും നവാബ് മാലിക്ക് ആവശ്യപ്പെട്ടു.