തിരുവനന്തപുരം: വിതുര കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ട് പൂർണമായും ചെളിക്കുളമായി മാറിയിട്ടും അറ്റകുറ്റപ്പണി നടത്താതെ ടെസ്റ്റ് തുടരുന്നതായി വ്യാപക പരാതി. പൊതുജനങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനവും ടെസ്റ്റിങ്ങും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രൗണ്ടാണ് ഇപ്പോൾ അധികൃതരുടെ അവഗണന മൂലം തകർന്നു കിടക്കുന്നത്. മഴ കനത്തതോടെ ഗ്രൗണ്ടിൽ കനത്ത ചെളിയും വെള്ളക്കെട്ടുമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ ടെസ്റ്റിനെത്തുന്ന ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ, ഓടിക്കാൻ പോയിട്ട് നേരെ മുന്നോട്ട് അനക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. കെഎസ്ആർടിസിയിലെ ഡ്രൈവർ കം കണ്ടക്ടർ പോസ്റ്റിലേക്കുള്ള പരീക്ഷയടക്കം ദിവസേന നിരവധി പേരാണ് ഇവിടെ ടെസ്റ്റിനായി എത്തുന്നത്. എന്നാൽ ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം ഭൂരിഭാഗം പേരും പരീക്ഷയിൽ പരാജയപ്പെടുകയാണ്.
ഗ്രൗണ്ടിൽ ചെളി നിറഞ്ഞതോടെ ‘H’ എടുക്കുന്നതിനിടയിൽ വാഹനങ്ങളുടെ ടയറുകൾ തെന്നിമാറുകയാണ്. വാഹനം മുന്നോട്ടെടുക്കുമ്പോൾ തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് കമ്പിയിൽ ഇടിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. മുൻപ് മികച്ച രീതിയിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവർമാർക്ക് പോലും ഇവിടെ വാഹനം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് നെടുമങ്ങാട് നിന്നുൾപ്പെടെ എത്തിയ ഉദ്യോഗാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. ടെസ്റ്റിൽ പരാജയപ്പെട്ടാൽ വീണ്ടും പണമടച്ച്, ആഴ്ചകളോളം കാത്തിരുന്ന ശേഷമേ അടുത്ത അവസരം ലഭിക്കൂ. ഇത് സാധാരണക്കാരായ ഉദ്യോഗാർത്ഥികൾക്ക് വലിയ സാമ്പത്തിക ഭാരമാണ് വരുത്തിവെക്കുന്നത്.
‘ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും ഗതാഗതവകുപ്പ് അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. ഉദ്യോഗാർത്ഥികളുടെ അവസരങ്ങൾ മനപ്പൂർവം ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്,’ ഉദ്യോഗാർത്ഥികളിൽ ഒരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് നാട്ടുകാരും ഉദ്യോഗാർത്ഥികളും ആവശ്യപ്പെടുന്നുണ്ട്. ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ചെളി മാറ്റി ഉപരിതലം ഡ്രൈവിങ്ങിന് അനുയോജ്യമാക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രധാന ആവശ്യം. ഭൂരിഭാഗം പേരും പരാജയപ്പെട്ട ഇന്ന് നടന്ന ടെസ്റ്റ് അടിയന്തരമായി റദ്ദാക്കണമെന്നും മറ്റൊരു സ്ഥലത്ത് വെച്ച് പുനഃപരീക്ഷ നടത്തണമെന്നും ആവശ്യമുണ്ട്. എന്നാൽ പ്രശ്നം രൂക്ഷമായിട്ടും മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസി അധികൃതരും കൈമലർത്തുകയാണെന്നാണ് ആക്ഷേപം.



























