മുംബൈ : യുവതിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം. ഹിപ്‌നോട്ടിസമെന്ന് പറഞ്ഞ് ലഹരിമരുന്ന് നൽകി മയക്കിയശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ നാസിക്ക് സ്വദേശിയും റിട്ട. മർച്ചന്റ് നേവി ഓഫീസറുമായ അശോക് ഖാരാത്തി (67)നെയാണ് അറസ്റ്റ് ചെയ്തത്. 35-കാരിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ചുരുളഴിഞ്ഞതാകട്ടെ സമാനമായ നിരവധി കേസുകളാണ്. അന്വേഷണത്തിൽ ഇയാൾ കൂടുതൽ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും 58ഓളം സ്ത്രീകളുമായുള്ള അശ്ലീലവീഡിയോകൾ പ്രതിയിൽനിന്ന് കണ്ടെടുത്തെന്നും പോലീസ് അറിയിച്ചു. വി.ഐ.പി ജ്യോത്സ്യനായി അറിയപ്പെട്ടിരുന്ന പ്രതി, ‘ക്യാപ്റ്റൻ’ എന്ന പേരിലാണ് പ്രശസ്തന്‍. വ്യക്തിപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി യുവതികളെ പീഡിപ്പിച്ചിരുന്നത്.
സ്ത്രീകളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. തുടർന്ന് സ്ത്രീകൾ വരുമ്പോൾ ലഹരിമരുന്ന് നൽകി പീഡിപ്പിക്കും. ഭർത്താവ് മരിക്കുമെന്നും മന്ത്രവാദം ചെയ്ത് അപായപ്പെടുത്തുമെന്നും ഇയാൾ യുവതികളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. നാസിക്കിലെ സമ്പന്നർ താമസിക്കുന്ന കാനഡ കോർണർ മേഖലയിലാണ് അശോക് ഖാരാത്ത് താമസിച്ചിരുന്നത്. ഡൽഹിയിലും മഹാരാഷ്ട്രയിലും ഉൾപ്പെടെ ഇയാൾക്ക് ഉന്നത രാഷ്ട്രീയനേതാക്കളും സെലിബ്രിറ്റികളുമായി ബന്ധങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി. മിർഗാവിൽ അശോക് ഖാരാത്ത് സ്വന്തമായി ഒരു ക്ഷേത്രവും സ്ഥാപിച്ചിരുന്നുവെന്നും ഇവിടെ ഒരു ആഡംബര വസതിയും പണിതിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
പ്രതി ഓഫീസിനുള്ളിൽ നിരവധി രഹസ്യ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പ്രതിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ഒരു തോക്കും നിരവധി വെടിയുണ്ടകളും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ നിരവധി രാഷ്ട്രീയനേതാക്കള്‍ അശോക് ഖാരാത്തിനെ സന്ദർശിച്ചതിന്റെ വിവരങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു.





























