തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ 2022 ഫെബ്രുവരി മാസം 21 മുതൽ 25 വരെ നടന്ന അഷ്ടമംഗല്യ ദേവപ്രശ്ന പരിഹാര ക്രിയകളുടെ മൂന്നാം ഘട്ടമായ സർപ്പ സങ്കേതങ്ങളിലെ ദുരിത പരിഹാര ക്രിയകൾക്ക് സമാപനമായി. ഞായറാഴ്ച ക്ഷേത്ര തന്ത്രി തറയിൽ കുഴിക്കാട്ടില്ലത്ത് അഗ്നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും, തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് രഞ്ജിത്ത് നാരായൺ ഭട്ടതിരിപ്പാടിന്റെയും, തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും, കുഴിക്കാട്ടില്ലത്ത് ആനന്ദ് നാരായണൻ ഭട്ടതിരിപ്പാടിന്റെയും മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ പരിപൂർണ്ണ പങ്കാളിത്വത്തോടെ നടത്തി.
രണ്ട് സർപ്പസങ്കേതങ്ങൾ ആണ് ശ്രീവല്ലഭ സ്വാമിക്ക് ഉള്ളത് . ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചംക്രോത്ത് മഠത്തിൽ സ്ഥിതി ചെയ്യുന്ന സർപ്പകാവിൽ രാവിലെ 7.30 ന് ശുദ്ധ പുണാഹം, അഭിഷേകാദികൾ, പൂജ, നൂറുംപാലും. 8.30 ന് സർപ്പ ഹത്യ– സർപ്പ സ്ഥാനനാശ ദുരിതശമനാർത്ഥം പാൽപ്പായസ ഹോമം, വൈകിട്ട് 7.30 ന് അഖില സർപ്പപ്രീത്യാർത്ഥം അഷ്ടനാഗപൂജയും സർപ്പബലിയും നടന്നു. ക്ഷേത്രത്തിന്റെ തെക്കേ നടയിൽ കിഴക്കും മുറി റോഡിൽ സ്ഥിതി ചെയ്യുന്ന സർപ്പ സ്ഥാനമായ ദ്വാദശി മഠത്തിൽ രാവിലെ 9 ന് ശുദ്ധ പുണ്യാഹം, അഭിഷേകാദികൾ, സർപ്പസാന്നിദ്ധ്യങ്ങൾക്ക് പൂജ, നൂറുംപാലും എന്നിവയും ഉണ്ടായി. ഇതോടെ പരിഹാര ക്രിയകളുടെ മൂന്നാം ഘട്ടമായ സർപ്പ സങ്കേതവുമായി ബന്ധപ്പെട്ട ക്രിയകൾ പൂർത്തിയായി.
ദേവ പ്രശ്ന പരിഹാര ക്രിയയുടെ ഒന്നാം ഘട്ടമായി വിവിധ ക്ഷേത്ര ദർശനങ്ങളും വഴിപാടുകളും പൂർത്തി കരിക്കുകയും രണ്ടാം ഘട്ടമായി തിരുവുത്സവത്തിന്റെയും ഉത്ര ശ്രീബലിയുടെയും ലഘുവായ സമയ പുന:ക്രമീകരണം നടത്തിയിട്ടുള്ളതും ആണ്. ദേവപ്രശ്ന പരിഹാര ക്രിയകളുടെ അടുത്ത ഘട്ടം ഉടൻ തന്നെ ക്ഷേത്രത്തിൽ നടത്തുമെന്ന് ഉപദേശക സമതി ഭാരവാഹികൾ അറിയിച്ചു.





























