ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം ഉണ്ടായത്. ചെന്നൈ ഈസിആർ റോഡിലെ മഹാബലിപുരത്താണ് അപകടം നടന്നത്. മഹാബലിപുരം സ്വദേശികളായ ബാലാജി, ബാദുഷ, കൽപ്പാക്കം സ്വദേശി പ്രഭു, കടമ്പാടി സ്വദേശി രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്. കുഴൽകിണറിന്റെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കരണായി ഗ്രാമത്തിലെ ഭഗവാനെ (45) പരിക്കേറ്റ് ചെങ്കൽപേട്ട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂഗർഭജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നിലവിലുള്ള കുഴൽക്കിണറിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനെ തുടർന്ന് റിസോർട്ട് മാനേജ്‌മെൻ്റ് ഒരു സ്വകാര്യ കരാറുകാരനെ ഏൽപ്പിച്ച് ആഴത്തിലുള്ള കുഴൽക്കിണർ കുഴിച്ചുവെന്ന് പോലീസ് പറഞ്ഞു.
അഞ്ച് തൊഴിലാളികൾ ഡ്രില്ലിംഗ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. കുഴൽക്കിണറിലേക്ക് കയറുന്നതിനായി ഉയർത്തിയ മെറ്റൽ ഡ്രില്ലിംഗ് കമ്പി ഓവർഹെഡ് ഹൈടെൻഷൻ വൈദ്യുതി ലൈനുമായി സമ്പർക്കം പുലർത്തിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ചെങ്കൽപേട്ട് ജില്ലാ ഗവ.ആസ്ഥാന ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ മാമല്ലപുരം പോലീസ് കേസെടുത്തു. റിസോർട്ട് ജീവനക്കാരെയും കുഴൽക്കിണർ കരാറുകാരനെയും ചോദ്യം ചെയ്തു.





























