ന്യൂഡൽഹി : വിവാഹസദ്യ ഒരുക്കിയതിന്റെ ബാക്കി തുക ചോദിച്ചെത്തിയ വ്യാപാരിയുടെ കൈകൾ ഗ്രൈൻഡർ ഉപയോഗിച്ച് അറുത്തു. ഡൽഹിയിലെ വിജയ് എൻക്ലേവിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് അക്രമം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വിജയ് എൻക്ലേവ് സ്വദേശിയായ ലോകേഷ് ഗുപ്തക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ മുഖ്യപ്രതിയായ അജയ് പാലിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏപ്രിൽ 20ന് പ്രതിയായ അജയ് പാലിന്റെ വീട്ടിൽ കല്യാണത്തിന് ഭക്ഷണമൊരുക്കിയത് ലോകേഷായിരുന്നു. ആകെ 2.5 ലക്ഷം രൂപയായിരുന്നു ഭക്ഷണത്തിന് വന്ന ബില്ല്. ഇതിൽ 2 ലക്ഷത്തോളം രൂപ അജയ് പാൽ ലോകേഷിന് നൽകാനുണ്ടായിരുന്നു.
ഈ തുക ആവശ്യപ്പെട്ട് വീട്ടിലെത്തിയപ്പോഴാണ് ലോകേഷിനെതിരെ ആക്രമണം ഉണ്ടായത്. പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അജയ് പാലും കൂട്ടരും ലോകേഷിനെ വീടിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും ഇലക്ട്രിക് ഗ്രൈൻഡർ ഉപയോഗിച്ച് രണ്ട് കൈകളിലും ആഴത്തിൽ മുറിവേൽപ്പിക്കുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ലോകേഷിനെ ആശുപത്രിയിലെത്തിച്ചത്. സംഭവമറിഞ്ഞയുടൻ ഡബ്രി പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലോകേഷ് ഗുപ്ത നിലവിൽ എയിംസിൽ ചികിത്സയിലാണ്.





























