ആസാം: മെയ് 28 മുതൽ അസമിൽ വെള്ളപ്പൊക്കം, മഴ, കൊടുങ്കാറ്റ് എന്നിവയിൽ ഇതുവരെ 26 പേർ മരിച്ചു. 15 ജില്ലകളിലായി 1.61 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. ചൊവ്വാഴ്ച പുതിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. 1,52,133 പേർ വെള്ളപ്പൊക്കത്തിൽ വലയുന്ന കരിംഗഞ്ച് ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതായി ആസാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ബുള്ളറ്റിൻ അറിയിച്ചു. മൊത്തം 1378.64 ഹെക്ടറിലെ വിളകൾ ഒലിച്ചുപോയി, 54,877 മൃഗങ്ങളെ ബാധിച്ചു.
ആകെ 5114 പേർ 43 ദുരിതാശ്വാസ ക്യാമ്പുകളിലായി അഭയം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 24 റവന്യൂ സർക്കിളുകൾക്ക് കീഴിലുള്ള 470 വില്ലേജുകൾ വെള്ളത്തിനടിയിലാണ്. കാമ്പൂരിലെ കോപ്പിലി നദി അപകടരേഖയ്ക്ക് മുകളിൽ ഒഴുകുകയാണ്. പല ജില്ലകളിലും വെള്ളപ്പൊക്കത്തിൽ തടയണകളും റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. ബിശ്വനാഥ് ലഖിംപൂർ, ഹോജായ്, ബോംഗൈഗാവ്, നാൽബാരി, തമുൽപൂർ, ഉദൽഗുരി, ദരാംഗ്, ധേമാജി, ഹൈലകണ്ടി, കരിംഗഞ്ച്, ഹൈലകണ്ടി, ഗോൾപാറ, നാഗോൺ, ചിരാംഗ്, കൊക്രജാർ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം ബാധിച്ചത്.





























