പഴവങ്ങാടി: വെള്ളപ്പൊക്കത്തിന് പിന്നാലെ ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് വ്യാപാരികളും പഞ്ചായത്ത് അധികൃതരും തമ്മിൽ രൂക്ഷമായ തർക്കം.ബസ് സ്റ്റാൻഡിലെ മാലിന്യങ്ങൾ നീക്കാൻ പഞ്ചായത്ത് ജീവനക്കാർ എത്തുമ്പോഴേക്കും വ്യാപാരികൾ സ്വന്തം കടകളിലെ മാലിന്യങ്ങൾ കൂടി പുറത്തേക്ക് മാറ്റിയിടണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. കടകളിലെ മാലിന്യങ്ങൾ വെറും അരമണിക്കൂറിനുള്ളിൽ പുറത്തെത്തിക്കണമെന്ന കർശന നിർദേശവും നൽകിയിരുന്നു.ഇല്ലെങ്കില്‍ സ്വയം മാറ്റേണ്ടി വരുമെന്നും സെക്രട്ടറി അറിയിച്ചതായും ആരോപണം ഉയര്‍ന്നു.
എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വ്യാപാരികൾ ഇതിനെതിരെ രംഗത്തുവരികയായിരുന്നു.തർക്കം മുറുകിയതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ നിലനിന്നു. തുടർന്ന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പോലീസും സ്ഥലത്തെത്തി വ്യാപാരികളുമായും പഞ്ചായത്ത് അധികൃതരുമായും ചർച്ച നടത്തി. ഒടുവിൽ എല്ലാവരും ചേർന്ന് വിഷയം രമ്യമായി പരിഹരിക്കുകയായിരുന്നു.



























