ഷില്ലോങ്: അനധികൃതമായി ഇന്ത്യയിൽ തുടരുന്ന കുടിയേറ്റക്കാരെ പുറത്താക്കാനുള്ള അസം സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ അതിർത്തികളിൽ സുരക്ഷ വർദ്ധിപ്പിക്കാൻ സമീപ സംസ്ഥാനമായ മേഘാലയയ്ക്കും സർക്കാർ നിർദേശം നൽകി. അസമിൽ പോലീസ് നടപടികൾ ശക്തമാകുമ്പോൾ കുടിയേറ്റക്കാർ മേഘാലയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ നിർദേശമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഷക്കീൽ പി അഹമ്മദ് പറഞ്ഞു. ‘അസം സർക്കാർ വിദേശികളെ തിരിച്ചയക്കുന്ന നടപടികൾ തുടരുന്നതിനിടയിൽ, അവർ മേഘാലയയിൽ പ്രവേശിക്കാതിരിക്കാൻ ജാഗ്രത പാലിക്കുകയും ഇത്തരം നീക്കങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ക്രമസമാധാനം ഉറപ്പാക്കുന്നതിന് സുരക്ഷാനടപടികൾ അത്യന്താപേക്ഷിതമാണ്,’- ബുധനാഴ്ച വൈകിട്ട് നടന്ന പത്രസമ്മേളനത്തിൽ ഷക്കീൽ പി അഹമ്മദ് വ്യക്തമാക്കി. മേഘാലയയും അസമും 884.9 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി പങ്കിടുന്നുണ്ട്. അസമിൽ നിന്നും ഏറ്റവും എളുപ്പത്തിൽ കടക്കാനാകുന്ന അതിർത്തിയും മേഘാലയയുടേതാണ്. റി-ഭോയി, വെസ്റ്റ് ജെയ്ന്റിയ ഹില്സ്, വെസ്റ്റ് ഖാസി ഹില്സ് തുടങ്ങിയ ജില്ലകളിലേക്കുള്ള പ്രവേശനം തടയുകയെന്നതാണ് പോലീസിന്റെ പ്രധാന ഉദ്ദേശം. ഇതുവഴി ഭരണ സംവിധാനത്തിന് ഭീഷണിയായി മാറുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.






























