ദില്ലി : ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിർണായക ജനവിധി നിർണയിക്കുന്ന വോട്ടെണ്ണൽ തുടങ്ങി. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യമെണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്. അഞ്ചിലങ്കം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ദിശാസൂചികയാകുമോ? നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് രാജ്യത്തെ അഞ്ച് അങ്കത്തട്ടുകൾ.
ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിന് പുറമേ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഉത്തർപ്രദേശിൽ ഭൂരിപക്ഷം കുറഞ്ഞേക്കാമെങ്കിലും ബിജെപി ഭരണം നിലനിർത്തുമെന്നും പഞ്ചാബിൽ എഎപി ചരിത്ര വിജയം നേടും എന്നുമാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പ്രവചിച്ചത്. ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വന്നേക്കുമെന്നാണ് പ്രവചനം. അതേസമയം മണിപ്പൂരിൽ ബിജെപിക്ക് ഭരണ തുടർച്ചയുണ്ടാകുമെന്നാണ് പല സർവേകളുടെയും പ്രവചനം.
പത്ത് മണിയോടെ ചിത്രം ഏതാണ്ട് തെളിയുമെന്നുറപ്പാണ്. ഏഴ് ഘട്ടങ്ങളിലായി ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 60.19 ശതമാനം പോളിംഗും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്ന പഞ്ചാബില്‍ 71.91 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ യുപിയില്‍ ഒരു ശതമാനവും പഞ്ചാബില്‍ ആറ് ശതമാനവും കുറവാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. ചെറുസംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ 65 ശതമാനത്തിന് മുകളിലാണ് പോളിംഗ്. യുപിയിലും, ഉത്തരാഖണ്ഡിലും മണിപ്പൂരിലുമാണ് ബിജെപിയുടെ പ്രതീക്ഷ.
ജാതി രാഷ്ട്രീയം വിധിയെഴുതുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയും സമാജ്‍വാദി പാര്‍ട്ടിയും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ യോഗി ഭരണം തുടരുമോ അഖിലേഷ് യാദവ് തിരിച്ചുവരുമോ എന്നതാണ് ചോദ്യം. കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഭരണം തുടരാമെന്ന് ബിജെപി കണക്ക് കൂട്ടുമ്പോള്‍ അടിയൊഴുക്കുകളുടെ ആനുകൂല്യം പൂര്‍ണ്ണമായി കിട്ടിയാല്‍ തിരിച്ചുവരാമെന്നാണ് അഖിലേഷ് യാദവിന്‍റെ പ്രതീക്ഷ.
മാറ്റത്തിനായി പഞ്ചാബ് ജനത മാറി വിധിയെഴുതിയെന്ന ആംആദ്മി പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍ യാഥാര്‍ത്ഥ്യമായാല്‍ ദില്ലിക്കപ്പുറത്തേക്കുള്ള വളര്‍ച്ചക്കാകും കളമൊരുങ്ങുക. അമരീന്ദര്‍ സിംഗിനെ മാറ്റി ചരണ്‍ ജിത് സിംഗ് ചന്നിയെ പ്രതിഷ്ഠിച്ച പരീക്ഷണത്തിന്‍റെ ഫലം കോണ്‍ഗ്രസിന്‍റെ നിലനില്‍പ്പിനുള്ള ഉത്തരം കൂടിയാകും. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്ന ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് സഭയെങ്കില്‍ തുടര്‍ന്നങ്ങോട്ടുള്ള രാഷ്ട്രീയ നാടകങ്ങള്‍ക്ക് കൂടിയാകും തിരശ്ശീല ഉയരുക.































