ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നിശ്ചയിച്ച തീയതികളേക്കാൾ മുന്നേ നടത്താൻ സാധ്യതയുണ്ടെന്ന് റപ്പോര്‍ട്ട്. 2027 ഫെബ്രുവരിയിൽ രാജ്യവ്യാപകമായി ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന സെൻസസ് വിവരശേഖരണ നടപടികളെ തെരഞ്ഞെടുപ്പ് ബാധിക്കാതിരിക്കാനാണ് ഈ നീക്കമെന്നാണ് വിവരം. ഇരു പ്രക്രിയകൾക്കും ഒരേ ഉദ്യോഗസ്ഥരെ തന്നെയാണ് പ്രധാനമായും ഉപയോഗിക്കേണ്ടി വരിക എന്നതിനാലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ മുന്നോട്ട് നീക്കാനാണ് ആലോചന. ഇതിൽ ഉത്തരാഖണ്ഡ് ബിജെപി ഘടകം തെരഞ്ഞെടുപ്പ് വളരെ നേരത്തെ നടത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്. എന്നാൽ അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ചാമത്തെ സംസ്ഥാനമായ മണിപ്പൂരിലെ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ ബിജെപി നേതൃത്വം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിലൂടെ ലഭിച്ച അനുകൂല സാഹചര്യം നിലനിർത്തിക്കൊണ്ടുതന്നെ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി താല്പര്യപ്പെടുന്നു. പശ്ചിമ ബംഗാളിലെ വൻ വിജയത്തിന് പിന്നിൽ ഹിന്ദു ഏകീകരണമാണെന്ന് ബിജെപിയിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നു. ഇതേ ഘടകം ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും പാർട്ടിയുടെ വിജയസാധ്യതകളെ സ്വാധീനിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് തയ്യാറെടുപ്പുകൾക്ക് ആവശ്യത്തിന് സമയം നൽകാതിരിക്കാൻ സഹായിക്കുമെന്നും ഇത് ബിജെപിക്ക് അനുകൂലമാകുമെന്നും പാർട്ടി വിലയിരുത്തുന്നു. ഉത്തർപ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ പ്രധാന ശക്തിയായ കോൺഗ്രസിന് ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങൾ വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം കരുതുന്നു.





























