തിരുവനന്തപുരം : ഒരു ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഈ മാസം 25 മുതൽ ചേരും. സഭ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ തീരുമാനമെടുത്തു. ഫെബ്രുവരി ആദ്യയാഴ്ച ബജറ്റ് അവതരിപ്പിക്കാനും ആലോചന. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. സർക്കാരുമായി പോര് തുടരുന്നതിനിടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നും നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നും ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനും ഗവർണർക്കുമെതിരായ പരാമർശങ്ങൾ ഉണ്ടായേക്കും.
മുൻപ് നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടായിരുന്ന കേന്ദ്രത്തിനെതിരായ വിമർശനങ്ങളോട് ഗവർണർ വിയോജിപ്പ് അറിയിക്കുകയും ചെയ്തു. അതേസമയം, ഫെബ്രുവരി 2നാണ് സംസ്ഥാന ബജറ്റ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.





























