കോന്നി : പഴുത്ത വാഴയിലയാണെന്നാണ് ആദ്യം കരുതിയത്, സൂക്ഷിച്ചു നോക്കിയപ്പോഴാണ് പുള്ളിപ്പുലിയാണെന്ന് മനസിലായത്. പുലിയെ നേരിൽ കണ്ട ആവോലിക്കുഴി സ്വദേശി ഗീതയുടെ വാക്കുകളാണ് ഇത്. കഴിഞ്ഞ ദിവസമാണ് രാകേഷ് ഭവനം വിജയമ്മയുടെ വീടിന് സമീപത്തെ ആട്ടിൻകൂടിനടുത്തായി പുലിയെ കണ്ടതായി ഇവർ പറയുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ സമീപവാസിയായ സന്തോഷും ഭാര്യ ഗീതയും വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് വിജയമ്മയുടെ ആട്ടിൻകൂടിന് സമീപത്തെ വേലി ചാടി കടക്കുവാൻ ശ്രമിക്കുന്ന പുലിയെ കണ്ടത്. ആദ്യം വാഴയിലയാണെന്ന് തോന്നിയെങ്കിലും ശരീരത്തിലെ പുള്ളികൾ കണ്ടാണ് പുലിയാണെന്ന് മനസിലായത്.
പുലിയെ നേരിൽ കണ്ടതോടെ സന്തോഷും ഭാര്യ ഗീതയും വിജമ്മയെയും ഭർത്താവ് ഗോപിനാഥനെയും വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാർ നോക്കി നിൽക്കെ വേലി ചാടി കടന്ന പുലി കാട്ടിലേക്ക് ഓടി മറയുകയും ചെയ്തു. തുടർന്ന് ഞള്ളൂർ ഉത്തര കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തുവാൻ കഴിഞ്ഞില്ല. എന്നാൽ വീടുകൾക്ക് സമീപത്തെ പറമ്പുകൾ കാട് കയറി കിടക്കുന്നതിനാൽ പുലി എത്തുവാനുള്ള സാധ്യത ഏറെയാണെന്ന് വനപാലകർ പറഞ്ഞു.
രണ്ട് ആടുകൾ ആണ് കൂട്ടിൽ ഉണ്ടായിരുന്നത്. ജനവാസ മേഖലയിൽ പുലിയെ കണ്ടതോടെ ഭീതിയിലാണ് പ്രദേശത്തെ കുടുംബങ്ങൾ. മാത്രമല്ല ആവോലിക്കുഴിയിൽ നിന്നുള്ള വിദ്യാർഥികൾ എലിമുള്ളുംപ്ലാക്കൽ സ്കൂളിൽ എത്തിയാണ് പഠിക്കുന്നത്. ഇരുവശവും പൊന്തക്കാടുകളും റബ്ബർ തോട്ടങ്ങളും നിറഞ്ഞ ആളൊഴിഞ്ഞ ഭാഗത്ത് കൂടി വേണം ഇവർ എലിമുള്ളുംപ്ലാക്കൽ സ്കൂളില്‍ എത്തിച്ചേരുവാൻ. പുലിയുടെ സാന്നിധ്യം കണ്ടതോടെ ഭീതിയിലാണ് ഈ പ്രദേശത്തെ കുടുംബങ്ങൾ.





























