കാസര്‍കോട്: സൈബര്‍ ആക്രമണത്തിന് പിന്നാലെ കോട്ടയം കടുത്തുരുത്തി സ്വദേശിയായ ആതിര ജീവനൊടുക്കിയ കേസിലെ പ്രതി അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെയ് രണ്ടിനാണ് അരുണ്‍ കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ മുറിയെടുക്കാനെത്തിയത്. മാസ്‌ക് വെച്ചാണ് അരുണ്‍ എത്തിയിരുന്നത്. പൈനാപ്പിള്‍ ലോറിയുടെ ഡ്രൈവറെന്നായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. ഒപ്പം മറ്റാരുമുണ്ടായിരുന്നില്ല. മുഴുവന്‍ സമയവും തനിച്ചായിരുന്നു. മുറിയില്‍ നിന്നും പുറത്തിറങ്ങുന്ന പതിവും അരുണിന് ഉണ്ടായിരുന്നില്ല. വന്ന ദിവസം കൈയ്യില്‍ മദ്യക്കുപ്പിയുണ്ടായിരുന്നു. മദ്യപാനവും ഫോണില്‍ സ്ഥിരമായി സംസാരിക്കുന്നതും കണ്ടിരുന്നുവെന്നും ജീവനക്കാരന്‍ വിശദീകരിച്ചു.
ഇയാള്‍ ഭക്ഷണം കഴിക്കാന്‍ മാത്രമായിരുന്നു പുറത്തിറങ്ങാറുണ്ടായിരുന്നതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. മുറി തുറക്കാതായതോടെ ജീവനക്കാര്‍ പോലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് അരുണിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി. കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ വി.എം.ആതിര(26)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിലായിരുന്നു അരുണിന്റെ സൈബറാക്രമണം.