കൊട്ടിയം : കാൽപ്പന്തുകളിയിൽ വിജയിച്ച ടീമിലെ കളിക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിൽപ്പെട്ട 19 കാരൻ അറസ്റ്റിൽ. മുഖത്തല കുറുമണ്ണ ഇടയിൽ വീട്ടിൽ അനന്തു കൃഷ്ണനാണ് അറസ്റ്റിലായത്. പനയ്ക്കാലം ഗുരുമന്ദിരത്തിനടുത്തുള്ള വീട്ടിൽ കോൺക്രീറ്റ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഷിവിലാലിനെയാണ് ഇവർ സംഘംചേർന്ന് ആക്രമിച്ചത്. കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം കാലിൽ വെട്ടിപ്പരിക്കേൽപ്പിച്ചതായാണ് പോലീസ് പറയുന്നത്.
ഷിവിലാൽ ഉൾപ്പെട്ട ടീം കണ്ണനല്ലൂരിലെ ടർഫ് ഗ്രൗണ്ടിൽ നടന്ന കാൽപ്പന്തുകളിമത്സരത്തിൽ അനന്തു കൃഷ്ണൻ ഉൾപ്പെട്ട ടീമിനെ പരാജയപ്പെടുത്തി. വിജയാഹ്ളാദപ്രകടനത്തിനിടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. ഒൻപതംഗസംഘമാണ് ആക്രമണം നടത്തിയത്. മറ്റുള്ളവരെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊട്ടിയം ഇൻസ്പെക്ടർ എം.സി ജിംസ്റ്റൽ, എസ്.ഐ മാരായ സുജിത്ത് ബി നായർ, ഷിഹാസ്, ഫിറോസ് ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.





























