തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി തിരിച്ചു പോകുന്നതിനിടെ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേമം ഏരിയാ കമ്മിറ്റി പ്രസിഡന്‍റ് ശ്രീജിത്ത് ആണ് അറസ്റ്റിലായത്. കേസില്‍ മറ്റ് പ്രതികളെന്ന് സംശയിക്കുന്നവരെ പാളയം ഏരിയ കമ്മിറ്റി ഓഫിസില്‍ നിന്ന് പുറത്തിറക്കിയതായും സൂചനയുണ്ട്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പോലീസ്. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളുടെ ചിത്രങ്ങളാണ് പോലീസ് കൈമാറിയിട്ടുള്ളത്.
10 പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി ഓഫീസിനുള്ളിൽ പോലീസ് കയറാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. സംഘര്‍ഷം ഒഴിവാക്കാൻ സിപിഎം നേതാക്കള്‍ പോലീസുമായി ചര്‍ച്ച നടത്തുകയാണ്. പ്രതികളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. പോലീസ് പിൻമാറണമെന്നും സിപിഎം ആവശ്യപ്പെടുന്നു.






























