തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും. ഉദ്യോഗസ്ഥർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് വാഹനം തടഞ്ഞതെന്നും, അതിനാൽ വധശ്രമക്കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഇഡി ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന സമയത്തല്ല ആക്രമണം നടന്നതെന്നും, റെയ്ഡ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വാഹനം തടഞ്ഞതെന്നുമാണ് പ്രതികൾ കോടതിയിൽ വ്യക്തമാക്കിയത്. അതിനാൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന വാദം നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഇതുവരെ 25 പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റി, ഏരിയ കമ്മിറ്റി തലത്തിലുള്ള നേതാക്കളും പിടിയിലായവരിൽ ഉൾപ്പെടുന്നു. വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ സഞ്ചരിച്ച വാഹനമാണ് റോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെ ഗൗരവമായാണ് ഇഡി കാണുന്നത്.





























