തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കമ്മീഷണറുടെ ശാസന. കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ശാസന. സംഭവ ദിവസത്തെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാണ് പോലീസുകാരെ കമ്മീഷണർ ശാസിച്ചത്. മുട്ടയെറിയുമ്പോൾ പ്രതിക്കൊപ്പം പോലീസ് ഓടിയല്ലാതെ തടഞ്ഞില്ലെന്ന് കമ്മീഷണർ കുറ്റപ്പെടുത്തി. എന്തുകൊണ്ട് ലാത്തി ചാർജ് ചെയ്ത് പ്രതിഷേധക്കാരെ അടിച്ചോടിച്ചില്ലെന്നും കമ്മീഷണർ കാർത്തിക് ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരൊന്നും നിർദ്ദേശം നൽകിയില്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. അപ്രതീക്ഷിത ആക്രമണമായിരുന്നുവെന്നും കൻ്റോമെൻ്റ് എസി കമ്മീഷണറെ അറിയിച്ചു.
സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്.





























