പത്തനംതിട്ട : ഛത്തീസ്ഗഡിൽ പ്രേഷിത ശുശ്രൂഷയിലും ആതുര സേവന രംഗത്തും സജീവമായ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അറസ്റ്റും കേസും ബിജെപിയുടെ യഥാർത്ഥ സംഘപരിവാർ മുഖം പുറത്ത് കൊണ്ടു വന്നിരിക്കുകയാണെന്ന് യുഡി എഫ് ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. പോലീസിൻ്റെ അധികാരം ബജ്റംഗ്ദൾ പ്രവർത്തകർ ഏറ്റെടുത്തു. കന്യാസ്ത്രീ മഠങ്ങൾക്കും കന്യാസ്ത്രീമാർക്കും നേരെ നടക്കുന്ന ആക്രമണം ബിജെപി അധികാരത്തിൽ വന്ന കാലം മുതൽ തുടന്ന് വരുന്നവയാണ്.
മനുഷ്യകടത്ത് പോലുള്ള നട്ടാൽ കിളിർക്കാത്ത ആരോപണങ്ങളിൽപ്പെടുത്തി ന്യൂനപക്ഷങ്ങളെ തകർക്കാനുള്ള സംഘപരിവാർ അജണ്ട ഇന്ത്യ പോലെ മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്ന ഈ രാജ്യത്ത് ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെ പി നേതാക്കൾ ക്രൈസ്തവ പിതാക്കൻമാരുടെ അരമനകളും ആരാധനാലയങ്ങളും കയറിയിറങ്ങുകയും വടക്കെ ഇന്ത്യയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുകയും അക്രമിക്കപ്പെടുകയും കള്ളക്കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് ഉള്ളത്. ബി ജെ പിയുടെ കേരളത്തിലെ പൊയ് മുഖം ഇതോടെ പുറത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു





























