പാലക്കാട് : കോവിഡ് മാനദണ്ഡം പാലിക്കാതെ ആള്‍ക്കൂട്ടവുമായി പ്രചാരണം നടത്തിയ ഷാഫി പറമ്പില്‍ എംഎല്‍എയെ വീട്ടില്‍നിന്ന് ഇറക്കിവിട്ട കോൺഗ്രസ് പ്രവര്‍ത്തകന്റെ വാഹനത്തിന് കല്ലേറ്. ഒലവക്കോട് സൗത്ത് പൂക്കാരത്തോട്ടില് സുല്‍ഫീക്കറിന്റെ ലോറിക്കാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കല്ലെറിഞ്ഞത്. ലോറിയുടെ ചില്ലുകള്‍ തകര്‍ന്നു.
സുല്‍ഫീക്കറിന്റെ ഒലവക്കോട്ടെ പെയിന്റ് കടയ്ക്ക് സമീപത്താണ് ലോറിയുണ്ടായിരുന്നത്. പാലക്കാട് നോര്‍ത്ത് പോലീസിൽ പരാതി നല്‍കി. സംഭവത്തില്‍ എംഎല്‍എയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നു. നിശബ്ദപ്രചാരണം നടന്ന ഒമ്പതിന് മാസ്ക് ധരിക്കാതെയും സാനിറ്റൈസര്‍ കരുതാതെയും അമ്പതിലധികം പേരാണ് ഷാഫിയുടെ നേതൃത്വത്തിൽ വോട്ടഭ്യര്‍ത്ഥനയുമായി സുല്ഫീക്കറുടെ വീട്ടിലെത്തിയത്. 18 പേര്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നയിടമാണ് പൂക്കാരത്തോട്ടം.
കോവിഡ് മാനദണ്ഡം പാലിക്കാതെ വീട്ടിലേക്ക് കയറിയ എംഎല്‍എയെ അദ്ദേഹം തടഞ്ഞു. മാസ്ക് ധരിക്കാതെ പ്രചാരണം നടത്തുന്നതിനെ ചോദ്യം ചെയ്തിട്ടും മാസ്ക് ധരിക്കാന്‍ എംഎല്‍എ തയ്യാറായില്ല. വീട്ടുകാരോട് തട്ടിക്കയറിയ എംഎല്‍എ “നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ എനിക്ക് ചെയ്യാന്‍ പറ്റില്ല’ എന്ന് വെല്ലുവിളിച്ച് ഇറങ്ങിപ്പോയി. ഇതിന്റെ പ്രതികാരമായാണോ കല്ലേറെന്ന് സംശയിക്കുന്നു.
വോട്ടെടുപ്പ് കഴിഞ്ഞശേഷം വ്യാഴാഴ്ച രാത്രി ഒലവക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. കല്ലേറില്‍ വിശദ അന്വേഷണം വേണമെന്നും കൂടുതല്‍ ആക്രമണം ഭയക്കുന്നതായും സുല്‍ഫീക്കര്‍ പറഞ്ഞു. എംഎല്‍എ കോവിഡ് മാനദണ്ഡം ധിക്കരിക്കുന്ന വീഡിയോ ബുധനാഴ്ച സുല്‍ഫീക്കര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ആയിരങ്ങള്‍ വീഡിയോ കണ്ടു.
പ്രചാരണത്തിന്റെ ഭാഗമായി എംഎല്‍എ പലരുടെയും കൈയില്‍ പിടിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതില്‍ പലരും നിരീക്ഷണത്തിലുള്ള വീടുകളിലുള്ളവരാണ്. കോവിഡ് വ്യാപനമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഒലവക്കോട്ടെ സംഭവം. ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്ത ആളുടെ വാഹനത്തിനുനേരെ ആക്രമണമുണ്ടായത്.