ബംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ അച്ഛന് ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. കുട്ടിക്ക് പ്രായപൂർത്തിയായി എന്നതുകൊണ്ടുമാത്രം വിദ്യാഭ്യാസം നൽകാനുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
മെഡിക്കൽ പി.ജി. കോഴ്സിന് പഠിക്കുന്ന മകളുടെ വാർഷികഫീസായ 16 ലക്ഷം രൂപ നൽകണമെന്ന വിചാരണക്കോടതിയുടെ വിധിക്കെതിരേ മംഗളൂരുവിലെ വ്യവസായി നൽകിയ റിവിഷൻ ഹർജി കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് സന്ദേശിന്റെ ബെഞ്ച് തള്ളിക്കൊണ്ടാണ് ഈ ഉത്തരവിട്ടത്.
മകൾക്ക് പ്രായപൂർത്തിയായതിനാൽ ബാങ്കുവായ്പയെടുത്ത് പഠനം തുടരാനാകുമെന്നായിരുന്നു പിതാവിന്റെ ഹർജിയിലെ പ്രധാന വാദം. എന്നാൽ, ഈ ഒരു കാരണം മാത്രം ചൂണ്ടിക്കാട്ടി വിചാരണക്കോടതിയുടെ വിധി തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. 2024-ൽ മെഡിക്കൽ പി.ജി. കോഴ്‌സിനു ചേർന്ന വിദ്യാർഥിനിയാണ് തന്റെ ഫീസ് അച്ഛൻ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചത്.





























