റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ അനുവാദം നൽകണമെന്നും പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി നാട്ടുകാർ ഉപയോഗിക്കുന്ന പരമ്പരാഗത റോഡുകളിൽ പുതിയ പ്രവർത്തികൾ നടത്തുമ്പോൾ വനം വകുപ്പ് കർശനമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്നു. വനസംരക്ഷണ നിയമങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് തന്നെ വനഭൂമിക്ക് പുതിയതായി യാതൊരു നാശനഷ്ടങ്ങളും ഉണ്ടാവാതെ നിലവിലുള്ള റോഡുകളുടെ വീതി കൂട്ടാതെ തനിമ നിലനിർത്തി കൊണ്ട് തന്നെ ടാറിങ്, കോൺക്രീറ്റ് നടത്തുന്നതിന് പ്രത്യേക അളവുകൾ അനുവദിക്കേണ്ടതാണ്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിനായി നൽകേണ്ട എൻഒസി പ്രക്രിയ സിംഗിൾ വിൻഡോ പ്ലാറ്റ്ഫോം വഴി വേഗത്തിൽ ആക്കുകയും വർഷങ്ങളായി പ്രദേശവാസികൾ ഉപയോഗിച്ച് വരുന്ന ഗ്രാമീണ റോഡുകളുടെ പണികൾക്ക് പ്രത്യേക മുൻഗണന നൽകി അനുമതി ലഭ്യമാക്കുവാൻ ബന്ധപ്പെട്ട ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദേശം നൽകുകയും വേണം.
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നിലവിലെ കർശനമായ നിയമ – സാങ്കേതിക തടസ്സങ്ങൾ ലളിതമാക്കുകയും കർഷകർക്ക് അടിയന്തര ആശ്വാസം എത്തിക്കുന്ന രീതിയിൽ ഉത്തരവുകൾ പരിഷ്കരിക്കുകയും ചെയ്യണം. വെടിവെച്ചു കൊല്ലുന്ന പന്നികളുടെ കുഴിച്ചുമൂടൽ പ്രക്രിയ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും പ്രായോഗിക ബുദ്ധിമുട്ടും ഒഴിവാക്കാൻ ആരോഗ്യകരമായ പന്നിയിറച്ചി തദ്ദേശവാസികൾക്ക് ഭക്ഷണ ആവശ്യത്തിനായി സൗജന്യമായോ കുറഞ്ഞ നിരക്കിലോ നൽകുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുവാദം നൽകണം. ഇത് വഴി മാംസം പാഴായിപ്പോകുന്നത് ഒഴിവാക്കാനും സംസ്കരണച്ചെലവ് ഇല്ലാതാക്കാനും സാധിക്കുമെന്നും വനം മന്ത്രി ഷിബു ബേബി ജോണിന് നൽകിയ നിവേദനത്തിൽ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ആവശ്യപ്പെട്ടു.






























