ആറന്മുള : ഇലന്തൂർ സ്വദേശിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പി വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്ഥിരം കുറ്റവാളികളായ രണ്ടുപേരെ ആറന്മുള പോലീസ് റോഡിൽ വാഹനം തടഞ്ഞ് സാഹസികമായി അറസ്റ്റ് ചെയ്തു. ഇലന്തൂർ വലിയവട്ടം അനീഷ് ഭവനം വീട്ടിൽ അനീഷ് അശോക് (37), പ്രക്കാനം ചെന്നീർക്കര വലിയവട്ടം കുന്നുംപുറത്ത് വീട്ടിൽ മായാസൻ (37) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതികളിൽ ഒരാൾക്കെതിരെ യുവാവ് മുൻപ് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം മൂലമാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ വാഹന പരിശോധനയ്ക്കിടെ ഇലന്തൂർ ജംഗ്ഷന് സമീപത്തു നിന്നാണ് പിടികൂടിയത്. ഒരു ബൈക്കിൽ ഇവർ സഞ്ചരിച്ച് വരുന്നതായി മനസ്സിലാക്കിയ പോലീസ് കാത്തുനിന്ന് വാഹനം തടഞ്ഞെങ്കിലും ഇവർ പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചു. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് അനീഷിന് കാലിന് പരിക്ക് പറ്റുകയും ചെയ്തു. തുടർന്ന് രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഇവരോടൊപ്പം മറ്റൊരു പ്രതി കൂടി ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. മൂന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
ആറന്മുള ഇൻസ്പെക്ടർ എസ്.എച്ച്.ഓ സജു വി, എസ്.ഐ ആഷിൽ രവി, എസ്.പി.സി.ഓ അനിൽ കുമാർ, സി.പി.ഓ മാരായ ഉണ്ണികൃഷ്ണൻ, വിഷ്ണു കെ.എസ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ സാഹസികമായി അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി അനീഷ് ആറന്മുള പോലീസ് സ്റ്റേഷനിലെ നാല് ക്രിമിനൽ കേസുകളിലും രണ്ടാം പ്രതി മായാസൻ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ അഞ്ചും പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ നാലും ചിറ്റാർ ആറന്മുള പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസിലും ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിലും പ്രതിയാണ് എന്ന് ആറന്മുള എസ് എച്ച് ഓ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





























