മലപ്പുറം : പറവണ്ണയിൽ അനധികൃത മണൽക്കടത്ത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ടിപ്പർ ലോറി ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. തിരൂർ അഞ്ചുടി പുതിയവർപ്പുറം മൂത്താട്ട് വീട്ടിൽ റാസിക് (29) ആണ് അറസ്റ്റിലായത്. കൂട്ടായി ഭാരതപ്പുഴയുടെ ഭാഗത്ത് അനധികൃത മണൽക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് രാത്രികാല പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ് സംഘം. തിരൂർ സ്റ്റേഷനിലെ എഎസ്ഐ അനീഷ്, സിപിഒമാരായ കെ.ആർ. രാജ്, ടോണി വർഗീസ് എന്നിവർക്ക് നേരെയാണ് പ്രതി ടിപ്പർ ലോറി ഓടിച്ചു കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്.
പോലീസുകാർ സമയോചിതമായി മാറിനിന്നതുകൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. തുടർന്ന് പോലീസ് സംഘം വാഹനത്തിൽ പ്രതിയെ പിന്തുടർന്നു. ഈ സമയം രക്ഷപെടാനായി പ്രതി ലോറിയുടെ പിൻഭാഗം ഉയർത്തി റോഡിലേക്ക് മണൽ തള്ളുകയും, പോലീസ് വാഹനത്തിന് കേടുപാടുകൾ വരുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സാഹസികമായാണ് പോലീസ് സംഘം റാസിക്കിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.






























