കൊല്ലം : ചിതറയിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് മുക്കുപണ്ടം പണയം വെച്ച് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. സംസ്ഥാനത്തെ മുക്കുപണ്ടം തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നാണ് ലഭിക്കുന്ന വിവരം. അഞ്ചാലുംമൂട് സ്വദേശിയായ അൽത്താഫ് ആണ് ഈ തട്ടിപ്പ് മാഫിയയുടെ മാസ്റ്റർ ബ്രെയിൻ എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തിലെ പ്രധാന കണ്ണിയായ രമ്യ ഉൾപ്പെടെയുള്ള മൂന്ന് പേർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഈ സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ചിതറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇവർ പ്രദേശം നിരീക്ഷിക്കുകയും പ്രാദേശിക നിവാസികളുമായി പരിചയപ്പെടുകയും ചെയ്തു. തുടർന്ന് അവരുടെ പേരിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കും. രേഖകൾ തയ്യാറായാൽ സംഘത്തിലെ സ്ത്രീ വലിയ രീതിയിൽ പരിചയം പ്രകടിപ്പിച്ച് സ്ഥാപനത്തിൽ എത്തും.
താൻ ആ പ്രദേശത്തുകാരിയാണെന്ന് വിശ്വസിപ്പിച്ച ശേഷം വീടുപണി അവസാന ഘട്ടത്തിലാണെന്നും അത് പൂർത്തിയാക്കാൻ പണം വേണമെന്നും പറഞ്ഞ് ജീവനക്കാരുടെ വിശ്വാസം ആർജ്ജിച്ചാണ് ഇവർ മുക്കുപണ്ടം പണയം വെച്ചിരുന്നത്. മാർച്ച് 4 മുതൽ മെയ് 13 വരെയുള്ള കാലയളവിലാണ് ഇവർ ചിതറയിലെ സ്ഥാപനത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. സ്ഥാപന ഉടമ നടത്തിയ അഡ്രസ് വെരിഫിക്കേഷനിടെ തോന്നിയ ചെറിയ സംശയമാണ് ഈ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പ്രതികൾ പണവുമായി മുങ്ങിയെങ്കിലും സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾക്കെതിരെ കടക്കൽ പോലീസും കേസ് എടുത്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.






























