അടൂർ : ലൈഫ് ലൈൻ ആശുപത്രിയിൽ സമഗ്ര കാൻസർ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്ന സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി & ഓങ്കോജനറ്റിക്സ് വിഭാഗത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം മെയ് 22 നു നടക്കും. അടൂർ വൈറ്റ് പോർട്ടിക്കോയിൽ നടക്കുന്ന പരിപാടി ഓർത്തഡോക്സ് സഭയിലെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്‌ളീമീസ് ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പാരമ്പര്യ കാൻസറുകളുടെ ജനിതകശാസ്ത്രം എന്ന വിഷയത്തിലുള്ള സെമിനാറില്‍ റേഡിയേഷൻ ഓങ്കോളജി ദേശീയ പ്രസിഡണ്ടായ പ്രൊഫസര്‍ ഡോ.സി.എസ്.മധു മുഖ്യാതിഥിയായിരിക്കും. കാൻസർ ജനിതകശാസ്ത്രത്തിലും പ്രിസിഷൻ ഓങ്കോളജി മേഖലയിലും പ്രമുഖ വിദഗ്ധനായ പ്രൊഫസര്‍ ഡോ.രാജീവ് സരിൻ (ടാറ്റാ ഹോസ്പിറ്റൽ, മുംബൈ) മുഖ്യ പ്രഭാഷണം നടത്തും.
ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അടൂർ ചാപ്റ്റർ പ്രസിഡണ്ടും ലൈഫ് ലൈൻ ആശുപത്രി ഗൈനെക്കോളജി വിഭാഗം മേധാവിയുമായ ഡോ.ബി.പ്രസന്ന കുമാരി, ലൈഫ് ലൈൻ ജനറ്റിക്‌സ് വിഭാഗം മേധാവി ഡോ.ശ്രീലത നായർ തുടങ്ങിയവർ പങ്കെടുക്കും. ഓങ്കോളജി മേഖലയിലെ പ്രമുഖ വിദഗ്ധരടങ്ങിയ പാനൽ ചർച്ചയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. നൂറിൽപരം ഡോക്ടർമാർ പരിപാടിയിൽ പങ്കെടുക്കും. പാരമ്പര്യ കാൻസറും ആധുനിക ജീനോമിക് സാങ്കേതിക വിദ്യകളും സംബന്ധിച്ച ബോധവൽക്കരണത്തിലൂടെ വ്യക്തികളും കുടുംബങ്ങളും രോഗപ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും വ്യക്തിഗത ചികിത്സാ മാർഗങ്ങൾ സ്വീകരിക്കുന്നതിനും പ്രാപ്തരാകുക എന്നതാണ് ഈ പരിപാടിയുടെ ആത്യന്തിക ലക്ഷ്യം. ഇതിലൂടെ സമൂഹത്തിലെ കാൻസർ സംബന്ധമായ രോഗബാധയും മരണനിരക്കും കുറയ്ക്കാൻ സാധിക്കുമെന്നതാണ് പ്രതീക്ഷ.






























