സുൽത്താൻബത്തേരി: മലപ്പുറം അഴിഞ്ഞിലത്ത് പ്രവർത്തിക്കുന്ന വി.എ.ബി കോസ്‌മെറ്റിക്സ് സ്ഥാപനത്തിന്റെ മറവിൽ സാനിറ്റൈസർ നിർമിക്കാനെന്ന വ്യാജേന സംസ്ഥാനത്തേക്ക് കടത്തിയ സ്പിരിറ്റ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിൽ ഒരാൾ പിടിയിൽ.മലപ്പുറം കൊണ്ടോട്ടി പുളിയഞ്ചാലി വീട്ടിൽ പി.സി. അജ്മൽ (35)നെയാണ് അസി. എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തത്. സ്പിരിറ്റ് പിടികൂടി രണ്ടര വർഷത്തിനുശേഷമാണ് ഒരാളെങ്കിലും പിടിയിലാകുന്നത്. നോട്ടീസ് നൽകിയിട്ടും ഹാജരാകത്തിനെ തുടർന്ന് സ്ഥാപനത്തിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പിന്നീട് ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.സംഭവത്തിൽ മുഖ്യപ്രതിയായ മുഹമ്മദ് ബഷീർ പിടിയിലാകാനുണ്ട്. കൊവിഡ് കാലം 2021 മെയ് ആറിനാണ് പൊൻകുഴിയിൽ നിറുത്തിയിട്ടിരുന്ന കണ്ടെയിനർ ലോറിയിൽ നിന്ന് സംസ്ഥാനത്തേക്ക് കടത്തിയ 11034. 400 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് പിടികൂടിയത്. രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ക്വാഡ് സി.ഐ സജിത് ചന്ദ്രന്റെ നേൃത്വത്തിലുള്ള സംഘം സ്പിരിറ്റ് പിടിച്ചെടുത്തത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ആരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്ന് അസി. കമ്മിഷണർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ് റ്റിഗേഷൻ ടീം അന്വേഷണം തുടങ്ങിയത്.





























