തിരുവനന്തപുരം: ചൊവ്വാഴ്ച പുലർച്ചെ പത്തനംതിട്ട അടൂരിലെ വീട് വളഞ്ഞ് പോലീസ് അറസ്റ്റുചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ. നാടകീയസംഭവങ്ങൾക്കൊടുവിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 22 വരെ റിമാൻഡ് ചെയ്തത്.
നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിസംബർ 20-ന് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ അക്രമത്തെത്തുടർന്നാണ് കന്റോൺമെന്റ് പോലീസ് രാഹുലിന്റെപേരിൽ കേസെടുത്തത്. നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി.
അറസ്റ്റിനെതിരേ സംസ്ഥാനത്താകെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ചികിത്സയിലായിരുന്നെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും രാഹുൽ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം വീണ്ടും വൈദ്യപരിശോധന നടത്തി. ആരോഗ്യവാനാണെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനുശേഷമാണ് ജഡ്ജി അഭിനിമോൾ എസ്. രാജേന്ദ്രൻ വിധി പുറപ്പെടുവിച്ചത്.
രാഹുലിനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ വഞ്ചിയൂരിലും ജനറൽ ആശുപത്രിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരിന്നു.





























