ഓസ്‌ട്രേലിയ : തേനീച്ചകള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍. പരാദജീവിയായ വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം കണ്ടെത്തിയതോടെയാണ് തേനീച്ചകളുടെ സഞ്ചാരം നിയന്ത്രിച്ചത്. കര്‍ഷകര്‍ തേനീച്ചകളെയോ തേനീച്ചക്കൂടുകളോ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് ഇവിടെ നിരോധിച്ചത്.
വറോവയെന്ന ചെള്ളുകളെ ഓസ്‌ട്രേലിയ തുടച്ചുനീക്കിയിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച സിഡ്‌നിക്ക് സമീപം ഇവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തി. നൂറ് കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങളില്‍ വരെ ഇവയെത്തിയെന്ന് വ്യക്തമായി. ലോകമെങ്ങും തേനീച്ചക്കൃഷിക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം. ഇവയെ ഓസ്‌ട്രേലിയയില്‍ വീണ്ടും കണ്ടെത്തിയതോടെ ആശങ്കയിലാണ് തേനീച്ച കര്‍ഷകര്‍.
ലക്ഷക്കണക്കിന് തേനീച്ചകളെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുറേ എണ്ണത്തിനെ കൊന്നൊടുക്കേണ്ടിയും വരും. ചെള്ളുകള്‍ തേനീച്ചകള്‍ക്ക് മേല്‍ കയറിക്കൂടുകയും നീരൂറ്റിക്കുടിച്ച് നശിപ്പിക്കുകയുമാണ് ചെയ്യുക. വ്യാപക ആക്രമണമുണ്ടായാല്‍ നേനീച്ചകളുടെ കോളനി തന്നെ ഇല്ലാതാകും.തേന്‍ വിപണിയിലും ഭക്ഷ്യോത്പാദന രംഗത്തും വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് വറോവയുടെ വ്യാപനം. അതേസമയം തേനീച്ചകളെ പുറത്തിറക്കാതിരിക്കുമ്പോള്‍ പരാഗണം തടസ്സപ്പെടുന്നത് ഫലങ്ങളുടെ ഉത്പാദനത്തെയും ബാധിക്കും.